
മലപ്പുറത്ത് പതിനാലുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുക. വ്യാഴാഴ്ച കാണാതായ പെൺകുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെയാണ് വാണിയമ്പലം തൊടികപുലം റെയിൽവേ സ്റ്റേഷന് സമീപത്തെ പുള്ളിപ്പാടം റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയത്. ലൈംഗികമായി ഉപദ്രവിച്ചതിനു ശേഷം കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് ആൺസുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്.
പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ ഇന്ന് തവനൂർ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കും. വ്യാഴാഴ്ച രാവിലെ രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകുന്നേരം തിരിച്ചെത്താതെ വന്നതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകുന്നത്. വൈകുന്നേരം ആറുമണിയോടെ ഒരു ഫോണിൽ നിന്ന് താൻ അല്പം വൈകുമെന്ന് പെൺകുട്ടി അമ്മയോട് വിളിച്ചു പറഞ്ഞിരുന്നു.
ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് രാത്രി തന്നെ പൊലീസ് തൊടികപ്പുലം റെയിൽവേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും അന്വേഷണം നടത്തിയിരുന്നു. ആണ് സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.



