
വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ചൂണ്ടി സ്വദേശിനിയായ സുരമ്യ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുരമ്യയുടെ ആൺസുഹൃത്തും തുരുത്തിപ്പുറം സ്വദേശിയുമായ ഷിബിനെ (34) വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
ആറു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ കുറച്ചുകാലമായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം. സുരമ്യ ബന്ധത്തിൽനിന്നു പിന്മാറാൻ തീരുമാനിച്ചതിലുള്ള ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് ഷിബിന്റെ മൊഴി. കൊടുങ്ങല്ലൂരിലേക്കു പോകാനെന്നു പറഞ്ഞ് ആലുവയിലെ വീട്ടിൽ നിന്നിറങ്ങിയ സുരമ്യ, ഷിബിൻ വിളിച്ചതനുസരിച്ച് പറവൂരിൽ ബസ് ഇറങ്ങുകയായിരുന്നു. തുടർന്ന് ഷിബിൻ സുരമ്യയെ ബൈക്കിൽ വടക്കേക്കര മുറവൻതുരുത്തിലുള്ള തന്റെ വീട്ടിലെത്തിച്ചു.
രാവിലെ പത്തു മണിയോടെ ഷിബിന്റെ വീട്ടിലിരുന്ന് ബന്ധം പിരിയുന്നതിനെക്കുറിച്ചു സംസാരിക്കുന്നതിനിടെ പെട്ടെന്ന് ഷിബിൻ വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് സുരമ്യയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധം പിരിയുന്നതിനെ കുറിച്ച് ഇരുവരും തമ്മില്‍ നേരത്തെ വഴക്ക് നടന്നിരുന്നു എന്നാണ് വിവരം.



