
വയനാട്ടില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന ജാഗ്രത പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. വയനാട് ബത്തേരിയില്‍ നിലവില്‍ എട്ടുപേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതല്‍ പേര് രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്. ഷിഗെല്ല രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ് അറിയിക്കുമ്പോഴും, കൂടുതല്‍ പേര് ചികിത്സ തേടുന്നതും, രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നതും ആശങ്ക ഉണ്ടാക്കുന്നുണ്ട്.
വിദഗ്ധ പരിശോധനയ്ക്ക് അയച്ച കൂടുതല്‍ പരിശോധനാഫലങ്ങള്‍ ഇന്ന് ലഭിച്ചേക്കും. ആദ്യഘട്ടത്തില്‍ 21 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ എട്ടുപേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 13 പേരുടെ സാംപിള്‍ ഫലങ്ങള്‍ കൂടി വരാനുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നുണ്ടെന്നും ആരോഗ്യവകുപ്പ് സംശയിക്കുന്നുണ്ട്. രോഗവ്യാപനം തടയാന്‍ വിവിധ വകുപ്പുകള്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
നിലവില്‍ 44 പേരാണ് രോഗലക്ഷണങ്ങളുമായി ചികിത്സയില്‍ തുടരുന്നത്. 530 ഓളം പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. ഇതില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗലക്ഷണങ്ങളുണ്ടായതെന്നാണ് സംശയം. ഇതില്‍ അന്തിമ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. അഞ്ച്, ഏഴ്, എട്ട്, ഒന്‍പത്, 11 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്.
നെന്മേനി പഞ്ചായത്തിൽ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നെന്മേനി പഞ്ചായത്തിലെയും തൊട്ടടുത്തുള്ള അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിലെയും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 14 വരെ അവധി പ്രഖ്യാപിച്ചു. മദ്രസകൾ, അങ്കണവാടികൾ, പഠന മുറികൾ, ഹോസ്റ്റലുകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളജുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളജുകൾക്കും ഈ അവധി ബാധകമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജീവനക്കാർ ജോലിക്ക് ഹാജരാവുന്നതിന് തടസ്സമില്ല.


