
മുഖ്യമന്ത്രി വി ഡി സതീശന്റെ വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചതിൽ വിവാദം ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ കസേരയ്ക്ക് വലതുവശത്തായാണ് പ്രത്യേകം ക്യാമറ സജ്ജീകരിച്ചത്. മാദ്ധ്യമപ്രവർത്തകർ ഇത് ചോദ്യം ചെയ്യുകയും വാർത്തയാക്കുകയും ചെയ്തതോടെ പിആർഡി ജീവനക്കാരെത്തി ക്യാമറ മാറ്റുകയായിരുന്നു. ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രിയുടെ
വാർത്താസമ്മേളനമുണ്ടാകുമെന്നറിയിച്ചിരുന്നു. ഇതിനായി മാദ്ധ്യമപ്രവർത്തകർ സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ളോക്കിലുള്ള മീഡിയാ റൂമിലെത്തി. അപ്പോഴാണ് പതിവില്ലാതെ ക്യാമറ സ്ഥാപിച്ചിരിക്കുന്നതായി കണ്ടത്. ക്യാമറ മാറ്റാൻ നിർദേശം ലഭിച്ചുവെന്ന് പറഞ്ഞാണ് പിആർഡി ജീവനക്കാർ പിന്നീടിത് മാറ്റിയത്. ഇതിനുശേഷമാണ് മുഖ്യമന്ത്രിയെത്തി വാർത്താസമ്മേളനം ആരംഭിച്ചത്.’മഴക്കെടുതിയിൽ ഇതുവരെ മരണം 26 ആയി. നാലുപേരെ കാണാതായി. നിലവിൽ 452 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 67.44 കോടിയുടെ കൃഷിനാശമുണ്ടായി. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും പതിനായിരം രൂപ നൽകും.
പൂർണമായി വീട് തകർന്നവർക്ക് ആറ് ലക്ഷം രൂപ നൽകും. മഴക്കെടുതിയിൽ നശിച്ച കടകൾക്ക് പതിനായിരം രൂപ നൽകും. ഓരോ കടയ്ക്കും പതിനായിരം വച്ചാണ് നൽകുന്നത്.ഇതൊരു പുതിയ തീരുമാനമാണ്. 2018ൽ അവർക്ക് ധനസഹായം ലഭിച്ചിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപയാണ് നൽകുക. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള പുനർഗേഹം പദ്ധതി പുതുക്കും. അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ഫ്ലഡ് മാപ്പിംഗ് നടത്തും.
നദികളിലെയും ഡാമുകളിലെയും അമിതമായ മണ്ണ്, മാലിന്യം, ചെളി എന്നിവ നീക്കം ചെയ്യാനുള്ള പദ്ധതി നടപ്പിലാക്കാൻ ജലസേചന വകുപ്പിനും റവന്യൂ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം മണൽനീക്കിയാൽ തന്നെ പകുതിയോളം പ്രശ്നം കുറയും. ഡാം മാനേജ്മെന്റിന് ആധുനിക സംവിധാനം കൊണ്ടുവരും. മഴ മാറിയാലുടൻ പ്രവൃത്തി തുടങ്ങും. നദീതീര കയ്യേറ്റം കണ്ടെത്താൻ ലാൻഡ് ഓഡിറ്റിംഗ് വരും’- എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചത്.



