
സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി കടുത്ത അതൃപ്തിയില്‍. സ്വതന്ത്രനായി മത്സരിക്കണോ എന്നതില്‍ എല്‍ദോസ് കുന്നപ്പിള്ളി ഇന്ന് തീരുമാനം എടുത്തേക്കും. പെരുമ്പാവൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിച്ചശേഷം തുടര്‍ നിലപാട് സ്വീകരിക്കുമെന്നാണ് എല്‍ദോസ് കുന്നപ്പിള്ളി വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം എല്‍ദോസ് കടുത്ത നിലപാടിലേക്ക് പോകില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
പെരുമ്പാവൂരിൽ സീറ്റ് നൽകുെമന്ന് കോൺഗ്രസ് നേതൃത്വം വാക്കുനൽകിയിരുന്നതാണ്. ഒമ്പതിനായിരത്തോളം പുതിയ വോട്ടർമാരെ ചേർത്തു. ജനമനയാത്ര നടത്തി. കോൺഗ്രസ് പ്രവർത്തകരെ ഒന്നിച്ച് ശക്തമായ പ്രവർത്തനം നടത്തി. സാധാരണ പ്രവർത്തകർ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആഗ്രഹിച്ചത്. അതിനു വിരുദ്ധമായുണ്ടായ നടപടിയിൽ കടുത്ത നിരാശയും വേദനയുമുണ്ടെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തെ താൻ തള്ളിപ്പറയുന്നില്ല. ഏറ്റവും വലുത് പ്രസ്ഥാനമാണ്. എ.കെ.ആന്റണി കൊടുത്ത റിപ്പോർട്ട് പോലും പരിഗണിച്ചില്ല. ഒരു പന്തിയിൽ രണ്ടുതരം വിളമ്പൽ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്കെതിരെയുള്ളതിന് സമാനമായ പ്രശ്നങ്ങൾ ആരോപിക്കപ്പെടുന്ന മറ്റുള്ളവർക്ക് സീറ്റ് നൽകി. സത്യം മറച്ചുവച്ച്, ചില വ്യക്തികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നീക്കമാണിത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള രേഖകളെല്ലാം തയാറാക്കി വച്ചിരുന്നുവെന്നും എൽദോസ് കുന്നപ്പിള്ളി വ്യക്തമാക്കി.



