
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന്. പ്രതിഷേധത്തിന് നേതൃത്വം നൽകാൻ പാർട്ടി സ്ഥാപകൻ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ രാവിലെ ഡൽഹിയിലെത്തും. വിമാനത്താവളത്തിൽ നിന്ന് നേരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തി ജന്തർമന്തിറിൽ പ്രതിഷേധത്തിന് അനുമതി തേടാനാണ് ശ്രമം. എന്നാൽ പൊലീസ് അനുമതി നൽകാനിടയില്ല.
പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ദില്ലി പൊലീസ് ജാഗ്രത കർശനമാക്കിയിട്ടുണ്ട്. ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം, സമാധാനപരമായി മാത്രം പ്രതിഷേധം എന്നാവർത്തിക്കുകയാണ് സിജെപി. ഇതുവരെ അനുമതി തേടി ആരും സമീപിച്ചിട്ടില്ലെന്നാണ് ഡൽഹി പൊലീസിൻ്റെ വാദം. യുവാക്കളുടെ സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് സമാജ്‌വാദി പാർട്ടിയും ശിവസേന നേതാവ് ആദിത്യ താക്കറെയും പ്രതികരിച്ചു.



