
തീരദേശ മേഖലയിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ കേരള നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും, അത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ് ആരോപിച്ചു. സംസ്ഥാന ബജറ്റില്‍ തീരദേശ കലിമണല്‍ ഖനന മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന നയപ്രഖ്യാപനം നടത്തിയതിന് പിന്നാലെ നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ കരിമണല്‍ ഖനനം സ്വകാര്യവല്‍ക്കരിക്കുന്നത് സര്‍ക്കാരിന്റെ പദ്ധതിയല്ല, എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍, ഇത് സര്‍ക്കാര്‍ രേഖകളുമായി തന്നെ പൊരുത്തപ്പെടുന്നില്ലെന്ന് ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
തെലങ്കാന ആസ്ഥാനമായുള്ള Midwest Limited എന്ന കമ്പനിയും കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (KMML)-ഉം തമ്മിൽ ധാരണയിലെത്തിയതായി കമ്പനിയുടെ ഭാഗത്തുനിന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)-ക്ക് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കെഎംഎംഎൽ നടത്തിയ ടെൻഡറിന്റെ അടിസ്ഥാനത്തിലാണ് ഈ ധാരണ ഉണ്ടായിരിക്കുന്നത്. ഇതുപ്രകാരം, മോണോസൈറ്റ് ഉൾപ്പെടെയുള്ള ധാതുക്കളുടെ സംസ്കരണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ കമ്പനിക്ക് ലഭ്യമാക്കുന്നതിനും, കെഎംഎംഎല്ലിന്റെ രണ്ട് ഏക്കർ ഭൂമിയും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിക്കാൻ അനുവദിക്കുന്നതിനും വ്യവസ്ഥകളുണ്ട്. കൂടാതെ, കെഎംഎംഎൽ ശേഖരിക്കുന്ന അസംസ്കൃത വസ്തുക്കളിൽ നിന്ന് ആദ്യം ഈ കമ്പനിയുടെ ആവശ്യങ്ങൾ പൂർണമായി നിറവേറ്റിയ ശേഷമേ മറ്റ് ആവശ്യങ്ങൾക്ക് നൽകാവൂ എന്ന വ്യവസ്ഥയും രേഖകളിലുണ്ട്.
തോറിയം അടങ്ങിയ മോണോസൈറ്റ് ഉൾപ്പെടെയുള്ള തന്ത്രപ്രധാന ധാതുക്കളുടെ ശേഖരണവും കൈകാര്യം ചെയ്യലും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. അത്തരമൊരു മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് പങ്കാളിത്തമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് യാഥാർഥ്യവിരുദ്ധവും ഗൗരവമേറിയതുമായ വിഷയമാണെന്ന് ഷോൺ ജോർജ് പറഞ്ഞു.



