
ഇ ഡി റെയ്ഡിനിടെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധമാണെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. ഇത്രയും പ്രതിഷേധമുണ്ടായപ്പോൾ ശാന്തമായ അന്തരീക്ഷം ഉണ്ടായതിനുശേഷം ഇ ഡി ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ തടസപ്പെടുത്താൻ ഉദ്ദേശം ഉണ്ടായില്ല. പൊലീസിന് വീഴ്ചയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി ഓഫീസ് റെയ്ഡ് ചെയ്യാൻ പൊലീസ് ശ്രമിച്ചു. സാധാരണ പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യാറില്ല. പാർട്ടി പ്രവർത്തകർക്ക് എതിരെയുള്ള കേസുകൾ നിയമപരമായി നേരിടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ഇ ഡി റെയ്ഡുകൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്ര സർക്കാരിന്റെയും ആർ എസ് എസിന്റെയും നിയന്ത്രണത്തിലാണ് ഇഡി പ്രവർത്തിക്കുന്നതെന്നും എളമരം കരീം പറഞ്ഞു. എം കെ സ്റ്റാലിൻ, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖ നേതാക്കൾ ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നതിനെ ശക്തമായി അപലപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള ഹൈക്കോടതി തന്നെ ഈ വിഷയങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുൻപ് നിരീക്ഷിച്ചിട്ടുള്ളതാണ്. എന്നാൽ കോടതിയിൽ നിന്ന് അനുകൂലമായ ഒരു വിധി വന്നപ്പോൾ പെട്ടെന്ന് 12 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി ഒരു ഭീകരാവസ്ഥ സൃഷ്ടിക്കാൻ ഇഡി ശ്രമിക്കുകയാണെന്നും എളമരം കരീം പറഞ്ഞു.



