തരൂരിനെ തള്ളി തിരുവഞ്ചൂർ; കോൺഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വം, ജനങ്ങൾ ആ നേതൃത്വത്തെ അംഗീകരിക്കുന്നു
കോട്ടയം: കേരളത്തിലെ കോൺഗ്രസിൽ നേതൃപ്രതിസന്ധിയെന്ന ശശി തരൂരിന്‍റെ പരാമർശം തളളി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാനത്തെ പാർട്ടിയെ നയിക്കുന്നത് കൂട്ടായ നേതൃത്വമാണ്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പാർട്ടിയിൽ തർക്കങ്ങളുണ്ടാവരുത്. തരൂർ കോണ്‍ഗ്രസിനൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്നാണ് തന്‍റെ പരിപൂർണമായ വിശ്വാസമെന്നും തിരുവഞ്ചൂർ പറഞ്ഞു.
പാരമ്പര്യമുള്ള നിരവധി നേതാക്കൾ സംസ്ഥാന പാർട്ടിയിലുണ്ടെന്ന് തിരുവഞ്ചൂർ പറഞ്ഞു. നിലവിലെ നേതൃത്വത്തിന്‍റെ മികവാണ് ഉപതെരഞ്ഞെടുപ്പുകളിലെ വിജയം. ഇപ്പോഴത്തെ നേതൃത്വത്തെ ജനങ്ങൾ അംഗീകരിക്കുന്നു. ഇടത് സർക്കാർ മൂന്നാം തവണ ഭരണം ആവർത്തിക്കില്ല. യുഡിഎഫിന് ഭരണത്തിലേക്ക് വരാൻ ഒരു തടസവുമില്ല. പാർട്ടിയിൽ തർക്കങ്ങളുണ്ടാക്കേണ്ട കാലമല്ല. പാർട്ടി ഇപ്പോൾ യുദ്ധഭൂമിയിലാണ്. ഒരു ലക്ഷ്യം പാർട്ടിക്കുണ്ട്. അനുഭാവികളുടെ മനസിന് വേദന ഉണ്ടാക്കുന്ന ഒരു വാക്കും നേതാക്കളിൽ നിന്ന് വരരുതെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
തരൂർ പറഞ്ഞത്…
പാർട്ടിക്ക് തന്‍റെ സേവനങ്ങൾ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റ് വഴികളുണ്ടെന്നാണ് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ തരൂർ വ്യക്തമാക്കിയത്- “പാർട്ടിക്ക് ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഞാൻ പാർട്ടിക്ക് വേണ്ടി ഉണ്ടാകും. ഇല്ലെങ്കിൽ എനിക്ക് എന്‍റേതായ കാര്യങ്ങൾ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങൾ കരുതരുത്. ഒരു സർക്കാർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അഭിനന്ദിക്കുകയും തെറ്റായ നടപടികളെ വിമർശിക്കുകയും ചെയ്യുന്നു. എന്‍റെ അഭിപ്രായങ്ങളോട് ജനങ്ങളിൽ നിന്ന് മോശമായ പ്രതികരണം ഞാൻ കണ്ടിട്ടില്ല”
കേരളത്തിലെ പാർട്ടിക്ക് നേതൃ പ്രതിസന്ധിയുണ്ടന്നും കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും കേരളത്തിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും തരൂർ പറഞ്ഞു. ഘടക കക്ഷികൾ തൃപ്തരല്ലെന്നും ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെന്നുമാണ് തരൂർ കഴിഞ്ഞ ദിവസം പറഞ്ഞത്.
സ്വതന്ത്ര അഭിപ്രായ സർവ്വേകളിൽ കേരളത്തിൽ ജനസമ്മതിയിയിൽ താനാണ് മുന്നിലുള്ളതെന്നും തരൂർ അവകാശപ്പെട്ടു. പാർട്ടിക്ക് ആവശ്യമാണെങ്കിൽ ഈ ജനസമ്മതി ഉപയോഗപ്പെടുത്താം. പാർട്ടി പിന്തുണയെക്കാൾ അധികം വോട്ടുകൾ തിരുവനന്തപുരത്തെ മത്സരത്തിൽ തനിക്ക് കിട്ടി. കേരളത്തിൽ സമഗ്ര മാറ്റം കൊണ്ടു വരാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്നും ശശി തരൂർ പറഞ്ഞു.