KeralaNews

മിച്ചി മര്‍പ്പുവിന്റെ മരണം; കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജില്‍ സഹപാഠികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു

കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ, സഹപാഠികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കുമെന്നും, സിവില്‍ എച്ച്ഒഡി, കെടിയു കോര്‍ഡിനേറ്റര്‍ എന്നിവര്‍ അന്വേഷണം കഴിയും വരെ മാറി നില്‍ക്കുമെന്നുമാണ് മാനേജ്‌മെന്റ് എഴുതി നല്‍കി. മൂന്ന് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിലാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്.

തുടക്കം മുതല്‍ കോളജ് മാനേജ്‌മെന്റ് സ്വീകരിച്ച ഒളിച്ചുകളിയും, കടുംപിടുത്തവും വിദ്യാര്‍ഥി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. സമരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് കഴിഞ്ഞ ദിവസങ്ങളിലെ ആവശ്യങ്ങള്‍ അംഗീകരിച്ചു എന്ന് കാണിച്ച് മാനേജ്‌മെന്റ് സര്‍ക്കുലര്‍ ഇറക്കി. എന്നാല്‍, എഴുതി തയാറാക്കിയ പത്തിന ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു വിദ്യാര്‍ഥികള്‍. കോളജ് ഒന്നടങ്കം ക്യാമ്പസിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി നിന്നതോടെ മാനേജ്‌മെന്റ് സമവായത്തിലേക്ക് എത്തുകയായിരുന്നു. മാനേജ്‌മെന്റ് ചര്‍ച്ചയ്ക്ക് വിളിച്ചു. 12.15 മുതല്‍ 3.45 വരെ സമവായ ചര്‍ച്ച നീണ്ടു.

ആവശ്യങ്ങള്‍ ഓരോന്നായി അംഗീകരിക്കപ്പെട്ടു. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കും. സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്ഒഡിയും കെടിയു കോഡിനേറ്ററും മാറിനില്‍ക്കും. അഡ്മിഷന്‍ കാര്യങ്ങളില്‍ അല്ലാതെ പ്രിന്‍സിപ്പല്‍ ഇടപെടില്ല. മരണമടഞ്ഞ മിച്ചി മര്‍പ്പുവിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും. സമരക്കാര്‍ക്കെതിരെ ഇനിയൊരു നടപടി ഉണ്ടാകില്ല തുടങ്ങിയ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു. എന്നാല്‍ സമരത്തിന് താല്‍ക്കാലിക വിരാമം എന്നാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്. ഉറപ്പുകള്‍ ലംഘിക്കപ്പെട്ടാല്‍, വീണ്ടും സമരത്തിനിറങ്ങമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button