
നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ പ്രതിഷേധക്കാരെ മർദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തും. ആലപ്പുഴ എംഎൽഎ എ.ഡി തോമസ്, യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജോയൽ കുര്യാക്കോസ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. സംഭവത്തിൽ ഗൺമാൻ മാരുടെ മൊഴിയും ഉടൻ രേഖപ്പെടുത്താൻ ആണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഗൺമാൻമാര് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത് ചട്ടവിരുദ്ധമാണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തൽ. നാല് പൊലീസുകാർ ചട്ടം ലംഘിച്ചു. പ്രതിഷേധക്കാരെ ലോക്കൽ പൊലീസ് നിയന്ത്രിച്ചിരുന്നു. മാറ്റിനിർത്തിയ പ്രതിഷേധക്കാരെ മർദിക്കേണ്ട സാഹചര്യമുണ്ടായില്ല. മർദിക്കാൻ ഉപയോഗിച്ച ലാത്തിക്ക് സമാനമായ വടിയും ചട്ടവിരുദ്ധമാണ്. ഗൺമാന്മാരുടെ ചുമതലയിൽപ്പെടാത്ത കാര്യങ്ങളാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ദിവസത്തിനുള്ളിൽ എസ്ഐടി റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകും.
അതിനിടെ, മർദനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുന്‍ ആഭ്യന്തരവകുപ്പ് പൂഴ്ത്തിതായി റിപ്പോര്‍ട്ട്. ആലപ്പുഴ എസ്പിയുടെ റിപ്പോർട്ടാണ് പഴയ ആഭ്യന്തര വകുപ്പ് പൂഴ്ത്തിയത്. മർദനം അവമതിപ്പുണ്ടാക്കിയെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ആലപ്പുഴ എസ്പിയായിരുന്ന ചൈത്ര തെരേസ ജോൺ ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. തുടർന്ന് ഡിജിപി ഈ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയെങ്കിലും യാതൊരുവിധ തുടർനടപടികളും ഉണ്ടായില്ല.



