KeralaNews

‘ന്യുമോകോക്കൽ വാക്‌സിനേഷൻ പരിപാടി’ : ലോകാരോഗ്യ സംഘടനയും സംസ്ഥാന സർക്കാരും ധാരണയിലെത്തി

വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ‘ന്യുമോകോക്കൽ വാക്‌സിനേഷൻ പരിപാടി’ നടപ്പാക്കാൻ സംസ്ഥാനം. പദ്ധതി നിർവഹണത്തിന് കേരള സർക്കാരും ലോകാരോഗ്യ സംഘടനയും തമ്മിൽ ധാരണയായി. ന്യുമോണിയ ഉൾപ്പെടെയുള്ളവയെ പ്രതിരോധിക്കാൻ ഫലപ്രദമാണ് ഈ വാക്‌സിനെന്നാണ് വിലയിരുത്തൽ.

ഈ വർഷം അവസാനത്തോടെ സംസ്ഥാനത്തെ ജനസംഖ്യയുടെ 25 ശതമാനം വയോജനങ്ങളായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ വർഷത്തെ ബജറ്റിൽ വാക്‌സിൻ യജ്ഞത്തിന് 50 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ന്യുമോകോക്കൽ വാക്‌സിനേഷൻ യജ്ഞത്തെക്കുറിച്ച് പഠിക്കാൻ സംഘടന തിരഞ്ഞെടുത്തത് കേരളം, പഞ്ചാബ്, ഡൽഹി, ഗോവ എന്നീ സംസ്ഥാനങ്ങളെയാണ്.

മലയാളികളും പൊതുജനാരോഗ്യ പ്രവർത്തകരുമായ പ്രൊഫ. അജയ് വാമദേവനും ഡോ. പ്രവീൺ പ്രദീപുമാണ് പഠനത്തിനും പദ്ധതിക്കും നേതൃത്വം നൽകുന്നവർ. ജീവിതശൈലീ രോഗമുള്ള 40 വയസ്സിന് മുകളിലുള്ളവർക്കും 60 വയസ്സിന് മുകളിലുള്ള വയോജനങ്ങൾക്കുമാണ് വാക്‌സിനേഷൻ നൽകുന്നത്. ആസ്മ, ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം, കരൾ രോഗം, കാൻസർ ബാധിതർ, അവയവദാനം നടത്തിയവർ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവരിലൊക്കെ അണുബാധാസാധ്യത ഇല്ലാതാക്കാൻ ഈ വാക്‌സിൻ വഴി സാധിക്കും.

ന്യുമോകോക്കൽ വാക്‌സിനേഷൻ
ന്യുമോകോക്കൽ ബാക്ടീരിയ ഉണ്ടാക്കുന്ന ന്യുമോണിയയ്ക്ക് എതിരെയുള്ള വാക്‌സീനാണിത്. വയോധികരുടെ മരണകാരണങ്ങളിൽ മുൻപന്തിയിലുള്ളതാണ് ന്യുമോണിയ. ഇത് ചികിത്സിച്ചു ഭേദമാക്കുന്നത് എളുപ്പമല്ല. വാക്‌സീൻ ഒരു ഡോസ് എടുത്ത് അഞ്ച് വർഷത്തിന് ശേഷമാണ് രണ്ടാം ഡോസ് എടുക്കുന്നത്. എപ്പോൾ, എങ്ങനെ എടുക്കണമെന്നത് ജെറിയാട്രിഷ്യൻ അല്ലെങ്കിൽ പൾമണോളജിസ്റ്റ് ആണ് നിർദേശിക്കുക. അപൂർവമായി പനിയുണ്ടായേക്കാം. അത് ഗുളിക കഴിച്ചാൽ മാറും. വേറെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാത്ത വാക്‌സീനാണിത്.

കേരളത്തിൽ ന്യുമോകോക്കൽ വാക്‌സിനേഷൻ
ഒരാൾക്ക് ഒരു ഡോസ് മതിയാവും. 4000-5000 രൂപ ചെലവ് വരും. പ്രത്യേകം വാക്‌സിൻ ക്ലിനിക്കുകൾ സ്ഥാപിക്കും. ജില്ലാ-താലൂക്ക് ആശുപത്രികളിൽ വാക്‌സിനേഷൻ സൗകര്യം. ഇഎസ്ഐ ആശുപത്രികളെയും ആശ്രയിക്കാം. ബിപിഎൽ കുടുംബങ്ങളിലുള്ളവർക്ക് സൗജന്യമായിരിക്കും. ന്യായവിലയിൽ ലഭ്യമാക്കാൻ സർക്കാർ സബ്സിഡി. ഇൻഷുറൻസ് കമ്പനികളുടെ പങ്കാളിത്തം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button