പ്രശസ്ത കഥാകാരി ശാന്ത തുളസീധരൻ സംസാരിക്കുന്നു

പുതിയ കാലത്തെ ഭയാശങ്കകളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും പ്രശസ്ത കഥാകാരി ശാന്ത തുളസീധരൻ കേരളശബ്ദം പ്രതിനിധിയോട് സംസാരിക്കുന്നു
അദ്ധ്യാപിക ,എഴുത്തുകാരി ,വീട്ടമ്മ എന്നീ നിലകളിൽ വളരെ കൃത്യതയോടെ പ്രവർത്തിച്ചുവരുന്ന ഒരാളെന്ന നിലയിൽ വർത്തമാനകാലത്തെ എങ്ങനെ വിലയിരുത്തുന്നു ?
കാലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു പ്രധാന സംഭവത്തിന് മുൻപും പിമ്പുമായുള്ള സമയത്തെയാണല്ലോ .അത് ദിവസങ്ങളോ മാസങ്ങളോ അല്ല ,അതിലും കൂടുതലുള്ള സമയദൈർഘ്യമാണ് ഉദാ; കോറോണകാലം . ഏതാണ്ട് രണ്ടു വര്ഷത്തിലേറെയുണ്ടായിരുന്ന സമയമാണ് .അതുപോലെ രണ്ടാം ലോകമഹായുദ്ധകാലം . അവിടെ 1939 മുതൽ 1945 വരെയുള്ള സമയം അതിനു പുറമെ യുദ്ധക്കെടുതികളുടെ സമയം കൂടി പരിഗണിക്കുന്നു .കാരണം ഒരു യുദ്ധം സംഭവിച്ചുകഴിഞ്ഞാൽ അതിൻറെ പ്രത്യാഘാതങ്ങൾ ,അനന്തര സംഭവങ്ങൾ അനുബന്ധ ദുരന്തങ്ങൾ എല്ലാം അതിനോട് ചേരുന്നു .അങ്ങനെ നോക്കുമ്പോൾ ഇന്ന് അതായത്, ഈ കാലം ,വർത്തമാനകാലം .. അവിടെ ഇന്നലെയും ഇന്നും വരാനിരിക്കുന്ന നാളെയും കൂടിച്ചേരുന്നു .ഇന്നലെയിൽ നിന്നാണ് ഇന്ന് തുടങ്ങുന്നത് ഇന്നിൽ നിന്ന് നാളെയും . അങ്ങനെ വരുമ്പോൾ നാളെയെന്നത് അൽപ്പം കൂടുതൽ ഭയാശങ്ക നമ്മിൽ നിറയ്ക്കുന്നു ….
എന്തുകൊണ്ട് ?
ഉത്തരവും നമുക്കറിയാം ..കുട്ടികളുടെ മനസ്സിൽ നിന്ന് ഭയം, ബഹുമാനം എന്നീ വികാരങ്ങൾ ഒഴിഞ്ഞിരിക്കുന്നു .എൻറെ ചെറുപ്പത്തിൽ സ്‌കൂൾ വിട്ട് വീട്ടിലെത്താൻ വൈകിയാൽ നേരിടേണ്ടിവരുന്ന ഭവിഷ്യത്തി കുറിച്ച് വലിയ ഭയമായിരുന്നു . വഴിയിൽ ആരു കണ്ടാലും ചോദ്യമുണ്ടാവും . എന്താ ..താമസിച്ചത് ? നമ്മൾ ആരുടെയൊക്കെയോ നിരീക്ഷണത്തിലാണെന്ന തിരിച്ചറിവ് ഉള്ളിൽ ഭയം നിറയ്ക്കുന്നു .ഒറ്റയ്ക്ക് നടക്കാനും ഉറങ്ങാനും അനുവാദ മില്ലായിരുന്നു . എവിടെയും നമ്മെ പൊതിയുന്ന ഒരു കരുതൽ ,അത് പകരുന്ന കരുത്തും പരസ്പര വിശ്വാസവും നമ്മോടൊപ്പമുണ്ടാവും .ഉണ്ട് .

അടുത്ത കാലത്ത് വാർത്തയിലിടം പിടിച്ച ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ വിദ്യാലയങ്ങളെ എങ്ങനെ വിലയിരുത്താംഅതായത് കുട്ടികളെ ശിക്ഷിക്കാത്ത അധ്യാപകരും രക്ഷകർത്താക്കളും ഇതിനു ഉത്തരവാദികളാണോ ? അതിലുപരി മറ്റെന്തെങ്കിലും കാരണമുണ്ടോ ?
ഒറ്റവാക്കിൽ ഒരു ഉത്തരം പ്രയാസമാണ് .കാരണം ഇന്ന് കാണുന്ന പ്രവണതകൾ ഒരു ദിവസം കൊണ്ടുണ്ടായതല്ല .കുറച്ചു കാലമായി വേരോട്ടം തുടങ്ങിയിട്ട് . പാഠ്യപദ്ധതികളിൽ നിന്ന് അടിത്തറ ആദ്യം അടർത്തിമാറ്റി . അക്ഷരങ്ങൾ പഠിക്കാതെ പേരുപോലും എഴുതാനറിയാതെ പത്താംക്ലാസ്സിലെത്തുന്ന രീതി എന്തിനായിരുന്നു . ഹോൾ പ്രൊമോഷനും നൂറ് ശതമാനം വിജയവും കൊണ്ട് ഒരു തലമുറയെ വഞ്ചിച്ചത് ആരുടെ താല്പര്യമായിരുന്നു .അദ്ധ്യാപകരെ ചോദ്യം ചെയ്യാനും വിദ്യാർഥികൾ . പഠിച്ചു അതേസമയം .പഠിക്കേണ്ടതൊന്നും പഠിക്കാതെ കുട്ടികളെല്ലാം പാസ് ആവുകയും ചെയ്തു.പഠിച്ചില്ലെങ്കിലും ജയിക്കുമെന്നായാൽ ആരെങ്കിലും കഷ്ടപ്പെട്ട് പഠിക്കുമോ ?ഫലമോ പഠിക്കാൻ താൽപ്പര്യമുള്ളവർ പഠിച്ചു നല്ല നിലയിലായി .ബാക്കിയുള്ളവർ ജയിച്ചു ..
കുട്ടികളെ ശിക്ഷിക്കണമെന്നാണോ ടീച്ചറിൻറെ അഭിപ്രായം ?
തെറ്റ് കണ്ടാൽ ശിക്ഷിക്കുന്നതിൽ കുഴപ്പമില്ല. എന്നുവെച്ചു തല്ലണമെന്നല്ല , മനസിലാക്കിക്കൊടുക്കണം തെറ്റിൻറെ ഫലം .അവിടെ ചെറിയ ശിക്ഷ ആവാം . ഇന്ന് വാസ്തവത്തിൽ എന്താണ് സംഭവിക്കുന്നത് ? കുട്ടികളുടെ നന്മ ആഗ്രഹിക്കുന്നവർ ശകാരിച്ചാൽ പിന്നെ കേസായി ,കൂട്ടമായി ,വീഡിയോ ആയി .. രാഷ്ട്രീയ ഇടപെടലായി ..അധ്യാപകൻ പ്രതിയായി .. എന്തിന് ? എന്തായാലും ശമ്പളം കിട്ടും .പിന്നെന്തിനു പൊല്ലാപ്പുകളിൽ ചാടണം ? ചിലരുടെ പ്രസംഗം കേട്ടിട്ടില്ലേ അദ്യാപകൻ വിദ്ധ്യാർത്തിയെ തല്ലി ! അനാവശ്യ ഇടപെടലുകൾകൊണ്ട് അദ്ധ്യാപകരുടെ ആത്മവീര്യം കെടുത്തുമ്പോൾ ഓർക്കണം ഗുരു ശിഷ്യ ബന്ധം തമാശയല്ലെന്ന് .
എഴുത്തുകാരിയെന്ന നിലയിൽ സമൂഹത്തോട് എന്താണ് പറയാനുള്ളത് ?
30 വർഷം കുട്ടികളുമായി ഇടപെടാൻ കഴിഞ്ഞു .വ്യത്യസ്ഥ സാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികളെ മനസിലാക്കി അവരോട് ഇടപെടാൻ ആദ്ധ്യാപകർക്ക് കഴിയും , കഴിയണം .ഏതെങ്കിലും ഒരു കഴിവ് എല്ലാ കുട്ടികളിലും ഉണ്ടാവും അവിടെയാണ് അദ്ധ്യാപകർക്ക് ഇടപെടാൻ സൗകര്യമുണ്ടാവുക .ചെറിയ പ്രോത്സാഹനത്തിലൂടെ അവരുടെ മനസിലിടം പിടിക്കാം .നന്മയുടെ വഴി കാട്ടിക്കൊടുക്കാം .എനിക്ക് പറയാനുള്ളത് രക്ഷിതാക്കളോടാണ് സ്വന്തം കുട്ടികൾ എന്തുചെയ്യുന്നു ?എങ്ങോട്ടു പോകുന്നു ? ആരൊക്കെയാണ് കൂട്ടുകാർ ? അതൊക്കെ സമയാസമയം അന്വേഷിക്കണം ഒരിക്കലും മക്കളെ കണ്ണടച്ചു വിശ്വസിക്കരുത് ..സ്നേഹിക്കണം ,ഒപ്പം അവരെ അറിയണം .സാഹചര്യങ്ങൾ ,സഹജീവികൾ ,സുഹൃത്തുക്കൾ ഒക്കെ അറിയണം. നമ്മുടെ ദൗർബല്യങ്ങളെ ചൂഷണം ചെയ്യാൻ അവർക്കറിയാം ..അഥവാ അവർക്കു കഴിയില്ലെങ്കിൽ വേണ്ടത്ര ഉപദേശം നല്കാൻ ആളുണ്ട് എന്നറിയണം .എൻറെ മോൻ , മോൾ അങ്ങനെയൊന്നും ചെയ്യില്ല എന്ന് ഒരിക്കലും കരുതരുത് . അവരെക്കൊണ്ട് എന്തും ചെയ്യിക്കാൻ കഴിവുള്ളവർ പുറത്തുണ്ട് . അവിടെയാണ് നമ്മൾ ജാഗ്രത പാലിക്കേണ്ടത്.
സമൂഹമാണ് കുട്ടികളെ വഴിതെറ്റിക്കുന്നത് എന്നാണോ ?
ആരാണ് സമൂഹം ? നമ്മളും കൂടി ചേരുന്നതാണ് സമൂഹം .അവിടെ നമ്മൾ തന്നെയാണ് ഉത്തരവാദികൾ .അമിത വാത്സല്യം ,സ്വാർഥത ,പ്രീണനം , അമിതവിശ്വാസം എന്നിവയാൽ നമ്മൾ അന്ധരാകുന്നു ..ആ അവസരം പ്രയോജനപ്പെടുത്താൻ “ചിലർ ” സമൂഹത്തിൻറെ ഉള്ളിലുണ്ട് . സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർ .അതിൻറെ പിന്നിൽ സ്വകാര്യ അജണ്ടകളുണ്ട് .അത്തരക്കാർ ഏത് അവസരവും അവരുടെ നേട്ടത്തിനും ലാഭത്തിനുമായി വിനിയോഗിക്കും .നല്ലവരെന്നു നമ്മൾ കരുതുന്ന നമ്മുടെ കുഞ്ഞുങ്ങളെ വലയിൽപ്പെടുത്താൻ നിഷ്പ്രയാസം കഴിയുന്ന അക്കൂട്ടരെ സഹായിക്കാൻ പലരുമുണ്ടെന്നത് ഞെട്ടിക്കുന്ന സത്യമാണെന്നു അടുത്തകാല സംഭവങ്ങൾ അടിവരയിടുന്നു .മക്കളെ സ്നേഹിക്കുന്നതോടൊപ്പം അവരെ നിരീക്ഷിക്കുകയും അവരിലെ കുഞ്ഞുമാറ്റങ്ങളെപ്പോലും ശ്രദ്ധിക്കുകയും വേണം .മുളയിലേ നുള്ളാം .. വൈകിയാൽ .. അറുത്തുമാറ്റാനും ആവാതെവരും .
ഇതിന് എന്ത് പ്രതിവിധിയാണ് നമുക്കുള്ളത് ?
പലതും ചെയ്യാനാവും .കുട്ടികളോടൊപ്പം സമയം ചെലവിടാൻ നമ്മൾ ശ്രമിക്കണം.ഒരു തിരക്കും അതിനു തടസ്സമാവരുത് .അവരെ സ്നേഹിക്കാൻ പഠിപ്പിക്കണം.അവിടെ സിലബസ്സില്ല , വേണ്ട. നമ്മൾ തന്നെയാണ് മാതൃക സ്നേഹം കൊണ്ട് പലതും സാധിക്കും ..അവരുടെ ചെറിയ തെറ്റുകളെപ്പോലും സ്നേഹത്തോടെ തിരുത്താം . നല്ല പുസ്തകങ്ങൾ വായിക്കാൻ ശീലിപ്പിക്കണം .നമ്മൾ വായിക്കാതെ അവരോട് പറഞ്ഞിട്ട് കാര്യമില്ല . അച്ഛനും അമ്മയുമാവണം കുട്ടികളുടെ സുഹൃത്തുക്കളും വഴികാട്ടിയും . വാങ്ങുന്ന മാർക്കിൻറെ വലുപ്പമല്ല ,മറിച്ച്, അവരുടെ പെരുമാറ്റത്തിലാണ്, നന്മയിലാണ് ,രക്ഷിതാക്കൾ അഭിമാനിക്കേണ്ടത് .മനുഷ്യരാവാൻ , സഹജീവികളെ സ്നേഹിക്കാൻ , അവരോട് അനുകമ്പയുണ്ടാവാൻ ആപത്തിൽ കൂടെനിൽക്കാൻ ഒക്കെയാണ് നമ്മൾ പഠിപ്പിക്കേണ്ടത് അറിവിനെ ബഹുമാനിക്കാൻ പഠിപ്പിക്കണം .ഗുരുത്വം, ഇന്ന് നമ്മൾ മറന്നുപോയ വാക്കാണ് .കൂട്ടത്തിൽ പല വാക്കുകളും മറന്നു അതിനെയൊക്കെ വീണ്ടെടുക്കണം .ദയ ,വിശ്വാസം ,കാരുണ്യം , സഹാനുഭൂതി … ഒപ്പം മണ്ണിനെയും മരങ്ങളേയും പ്രകൃതിയേയും സ്നേഹിക്കാൻ കുട്ടികളെ പഠിപ്പിക്കണം .ജീവൻ എടുക്കാൻ നമുക്ക് അധികാരമില്ലെന്നു കൂടി അവരെ ബോധ്യപ്പെടുത്തണം . പക്ഷം പിടിക്കലല്ല ,ചേർത്തുപിടിക്കലും പക്ഷം വിടർത്തലുമാണ് മനുഷ്യർക്ക് വേണ്ടത് . നാളെ എന്നത് ഒരു പേടിസ്വപ്നമാവാതെ , വരും തലമുറ സുരക്ഷിതരായിരിക്കാൻ , നമ്മൾ ഇന്നേ തുടങ്ങണം ജാഗ്രത .
ടീച്ചറിൻ്റെ എഴുത്തിനെ കുറിച്ച്…. പുതിയ പുസ്തകങ്ങളെ കുറിച്ച് കൂടി പറയാമോ ?
ഓരോ ദിവസവും മനസിൻ്റെ സമനില തെറ്റിക്കുന്ന വാർത്തകളുമായാണ് പുലരിയെത്തുന്നത്. ഇന്ന് എത്ര ? നാളെ ..? ഭയവും ആശങ്കകളും പിടിമുറുക്കിയ മനസ്സിൽ നിന്ന് എന്താവും അക്ഷരരൂപമെടുക്കുക ? ചിന്തകൾ ചേക്കേറുന്നത് ഭയത്തിലാണ് .അരക്ഷിതാവസ്ഥയിലാണ് . എന്തുകൊണ്ട് കളിച്ചുനടക്കേണ്ട പ്രായത്തിൽ പേനക്കു പകരം പേനാക്കത്തി എടുക്കുന്നു ?ബുദ്ധി ആണോ ആണോ മനസ്സാണോ അവരെ നയിക്കുന്നത് ? അവരിൽ നെഗറ്റിവ് ചിന്തകൾ ചേക്കേറുന്നതെങ്ങനെ ?എന്താണ് പ്രതിവിധി ? അസ്വസ്ഥതകൾ പെരുകുമ്പോൾ മനസ്സ് മരവിക്കും .എഴുത്തും വായനയും തടസ്സപ്പെടും .എന്ത് എഴുതണമെന്നു ചിന്തിക്കുമ്പോൾ മനസ്സിലെത്തുന്നത് ദുരന്തങ്ങളും ,നിലയ്ക്കാത്ത കണ്ണുനീരും നിലവിളികളും മാത്രം. അപ്പോഴും എഴുതാതെ വയ്യെന്ന അവസ്ഥയിൽ എഴുതിപ്പോകുന്നു.
പുതിയ ചില പുസ്തകങ്ങൾ തയ്യാറാവുന്നു ..ഒരു ചരിത്ര പുസ്തകം ,ഒരു നോവലും , കഥാസമാഹാരവും ഒരു കവിതാസമാഹാരവുമുണ്ട് .അവസാനവട്ട പണികളിലാണ് .

ഒന്ന് ചോദിക്കട്ടെ ഇതുവരെ എത്ര പുസ്തകങ്ങൾ എഴുതി ? ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം ഏതാണ് ?
സ്വന്തം കുഞ്ഞുങ്ങളിൽ ആരോടാണ് കൂടുതൽ സ്നേഹമെന്നു ചോദിക്കുന്നതുപോലെയാണ് . ഏത് ഗ്രന്ഥകർത്താവിനും സ്വന്തം പുസ്തകങ്ങളോട് സ്വന്തം കുഞ്ഞുങ്ങളോടെന്നപോലെ ഇഷ്ടമാണ് . ഏറ്റക്കുറച്ചിൽ ഉണ്ടാവാം. വൈകാരികമായി അത്രമേൽ ഇഷ്ടമുള്ള ,ഹൃദയത്തോട് ചേർന്നുനിൽക്കുന്ന പല നോവലുകളുണ്ട് .. ഇപ്പോഴും വായിച്ചാൽ സങ്കടം വരുന്നവ .. പലരും അവരുടെ കഥയാണെന്ന് ഇങ്ങോട്ട് പറഞ്ഞിട്ടുമുണ്ട് .അവിടെ ഞാൻ മനസ്സിലാക്കുന്നത് ആരുടെയൊക്കെയോ ജീവിതം എൻ്റെ എഴുത്തുകളിൽ കടന്നുവരുന്നുണ്ട് എന്നാണ് .ഞാൻ അറിയുന്നവരോ, പരിചയക്കാരോ ഒന്നുമല്ലെന്നതാണ് അതിശയപ്പെടുത്തുന്നത് . ആലിൻ ചുവട്ടിലെ ആകാശം ,പെണ്ണിര , മടക്കം ,ഒറ്റച്ചിറകുള്ള പക്ഷികൾ ,അവിചാരിതം ,ആയത്താർ അങ്ങനെ ചില നോവലുകൾ ..മൊത്തം 42 പുസ്തകങ്ങൾ .11 കവിതാസമാഹാരങ്ങൾ , 19 നോവലുകൾ ,3 കഥാസമാഹാരങ്ങൾ , 5 പഠനങ്ങൾ ,4 യാത്രാവിവരണങ്ങൾ .
ഭാവിയെ കുറിച്ച് നമുക്ക് പ്രതീക്ഷിക്കാൻ എന്തെങ്കിലുമുണ്ടോ?
പ്രതീക്ഷകളല്ലേ നാളെയിലേക്കുള്ള കൈവിളക്ക് . ഏതു കൂരിരുട്ടിലും വഴികാട്ടാൻ ഒരു നക്ഷത്രമെങ്കിലും ശേഷിക്കും . ശേഷിക്കണം .ഭാവി കുട്ടികളിലാണ് നിക്ഷിപ്തമായിരിക്കുന്നത് .അതുകൊണ്ടുതന്നെ നാടും വീടും ഭരണകൂടവുമെല്ലാം കുട്ടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം .നല്ല മാതൃകകൾ കാട്ടിക്കൊടുക്കണം .കുറ്റം ചെയ്യുന്നവരെ പരിരക്ഷിക്കാതെ തക്കതായ ശിക്ഷ നൽകി സമൂഹത്തിനും ഭാവിതലമുറക്കും മാതൃക സൃഷ്ടിക്കണം .തെരുവിൽ തമ്മിലടിക്കുന്ന കുട്ടികളെ നോക്കിനിൽക്കാതെ ,കുട്ടികൾ നാടിൻറെ സമ്പത്താണെന്ന കരുതലോടെ അവരെ പിന്തിരിപ്പിക്കണം .സമൂഹം നോക്കുകുത്തികളാവരുത്,സംരക്ഷകരാവണം . അവിടെ നിയമവും അധികാരവുമൊക്കെ കൂടെനിൽക്കണം . നന്മയുള്ള ഒരു സമൂഹം … അതാവട്ടെ നമ്മുടെ ലക്ഷ്യം . നന്മയുടെ വിത്തുകൾ കുഞ്ഞുങ്ങളുടെ ഹൃദയങ്ങളിൽ വിതക്കണം ..ഏതു കുഞ്ഞും നാടിൻ്റെ കുഞ്ഞാണെന്ന ബോധം സമൂഹത്തിനുണ്ടാവണം .കുട്ടികൾക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങളെ ശക്തമായി നേരിടാൻ അധികാര സ്ഥാപനങ്ങളും നിയമ സംവിധാനവും തയാറാവണം. കലയും സാഹിത്യവുമായി കുട്ടികളെ കൂടുതൽ അടുപ്പിക്കണം .ആർദ്രമായ മനസ്സ് കുട്ടികൾക്ക് ഉണ്ടാവാൻ മുതിർന്നവർ വഴികാട്ടികളാവണം . ഒന്നും പൂർണ്ണമായി നശിച്ചിട്ടില്ല. ഇപ്പോഴും പ്രതീക്ഷക്കു വകയുണ്ടെന്ന വിശ്വാസം… അതാവട്ടെ നമ്മുടെ സ്വപ്നം .