
ശബരിമല നെയ്യ് ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർ പ്രതികളാകും. ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കെന്ന നിഗമനത്തിലാണ് വിജിലൻസ് അന്വേഷണ സംഘം. ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി . പി.എസ് പ്രശാന്തിനെയും അജികുമാറിനെയും വൈകാതെ ചോദ്യം ചെയ്യും. ഉദ്യോഗസ്ഥരിൽ നിലവിൽ പ്രതി ചേർത്തിരിക്കുന്നത് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ മാത്രമാണ്.
കേസിൽ രേഖകളുടെ പ്രാഥമിക പരിശോധന വിജിലൻസ് ആരംഭിച്ചിട്ടുണ്ട്. മിൽമയ്ക്ക് കരാർ നൽകിയതിന്റെ വിവരശേഖരണം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിൽ അന്വേഷണ സംഘം നടത്തിയിട്ടുണ്ട്. ഈ കരാറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു നൽകിയ ശുപാർശയും ഉൾപ്പെടെ വരും ദിവസങ്ങളിൽ വിശദമായ പരിശോധിക്കും.
കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെയും ബോർഡ് അംഗമായിരുന്ന അജികുമാറിന്റെയും അറസ്റ്റും വൈകാതെ രേഖപ്പെടുത്തും. കേസിന്റെ എഫ്ഐആർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വൈകാതെ പ്രശാന്തിനെയും അജികുമാറിനെയും ചോദ്യം ചെയ്യാനാണ് വിജിലൻസ് സംഘത്തിൻറെ തീരുമാനം. ടെൻഡർ റദ്ദാക്കി മിൽമയ്ക്ക് കരാർ നൽകിയതിലൂടെ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസിന്റെ എഫ്ഐആർ.



