
ഉച്ചനീചത്വങ്ങൾക്കെതിരെ അടരാടുന്നതിൽ മാധ്യമങ്ങളുടെ പങ്ക് തുറന്നു കാട്ടുന്നതാണ്
ഡോ.എം.വി.തോമസിൻ്റെ പുസ്തകമെന്ന് മന്ത്രി വി.എൻ.വാസവൻ
ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ അടരാടുന്നതിൽ മാധ്യമങ്ങൾ എത്ര പങ്ക് വഹിച്ചു എന്ന് ആധികാരികമായി വിശദീകരിക്കുന്നതാണ് ഡോ.എം.വി.തോമസിന്റെ പുസ്തകമെന്ന് സഹകരണ – ദേവസ്വം – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. പൊതുവിൽ കുറേ വിവരങ്ങൾ തരിക മാത്രമല്ല അതത് കാലഘട്ടങ്ങളിൽ ജ്ഞാനോത്പാദനരംഗത്തും സാമൂഹികമായും പത്രങ്ങൾ എങ്ങനെ സ്വാധീനിച്ചു എന്നതും ‘അച്ചടിയും പത്രപ്രവർത്തനവും കേരളത്തിൽ’ എന്ന പുസ്തകം വിശദീകരിക്കുന്നുണ്ട്. രചനാവൈഭവത്തിലും ആശയവ്യക്തതയിലും പുസ്തകം മികച്ചുനിൽക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ഡോ.എം.വി. തോമസ് എഴുതിയ ‘അച്ചടിയും പത്രപ്രവർത്തനവും കേരളത്തിൽ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചു. പൊതുപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും മാധ്യമവിദ്യാർത്ഥികൾക്കും രാഷ്ട്രീയ വിദ്യാർത്ഥികൾക്കും ഒരു മികച്ച റഫറൻസ് ഗ്രന്ഥമാണ് ഡോ.എം.വി.തോമസിന്റെ പുസ്തകമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. അതിന് അദ്ദേഹം നടത്തിയ ഗവേഷണവും പരിശ്രമവും വലുതാണെന്നും ചരിത്രത്തിലെ തെറ്റായ എഴുത്തുകളെ പുസ്തകം തിരുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അറുപത് വയസ്സുകഴിഞ്ഞ ജീവിതങ്ങൾക്ക് വലുതായൊന്നും ചെയ്യാനാകില്ല എന്ന പൊതുധാരണ തിരുത്തുന്നതാണ് ഡോ.എം.വി.തോമസിന്റെ ജീവിതമെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ക്യാപ്റ്റൻ കൃഷ്ണൻ നായർ ബിസിനസ് രംഗത്ത് സൃഷ്ടിച്ച മാതൃക ബൗദ്ധീകരംഗത്ത് സൃഷ്ടിച്ച വ്യക്തിയാണ് ഡോ.തോമസെന്നും ആർ.എസ്.ബാബു ചൂണ്ടിക്കാട്ടി. മുതിർന്ന മാധ്യമപ്രവർത്തകനും മാധ്യമഗവേഷകനുമായ ഡോ.പോൾ മണലിൽ പുസ്തകം പരിചയപ്പെടുത്തി. അച്ചടിയുടെയും പത്രപ്രവർത്തനത്തിന്റെയും കേരളചരിത്രം ബൃഹത്താണെന്നും അത് 200 പേജിൽ ഉൾക്കൊളളിക്കാവുന്നതല്ലെന്നും ഗ്രന്ഥകാരനും ഐആൻഡ് പിആർഡി റിട്ട.ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ.എം.വി.തോമസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. മാധ്യമപ്രവർത്തകർ തന്നെ തങ്ങളുടെ ഈ മേഖലയെ കുറിച്ച് എഴുതുവാൻ കൂടുതലായി രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി അനുപമ ജി നായർ സ്വാഗതം ആശംസിച്ചു. പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി അംഗം അഖില വി.കൃഷ്ണൻ ആശംസയർപ്പിച്ചു. കേരള മീഡിയ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി എൻ.സതീശ് കുമാർ നന്ദി പ്രകാശിപ്പിച്ചു.