
കാട്ടാക്കട ബസ്റ്റാൻഡിൽ വെച്ച് സ്ത്രീയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ബ്രൂസ്ലി ഷിബു തമിഴ്നാട്ടിലേക്ക് കടന്നു കളഞ്ഞെന്നാണ് വിവരം. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ടാണ് പ്രതി കാട്ടാക്കടയിൽ എത്തിയത്. ഇയാളിൽ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരെ കേന്ദ്രികരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാട്ടാക്കടയിലെ കെഎസ്ആർടിസി ബസ്റ്റാൻഡിനുള്ളിൽ വച്ചാണ് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഉടൻ തന്നെ കെഎസ്ആർടിസി ഡിപ്പോ അധികൃതർ പൊലീസിൽ പരാതി നൽകി. ദൃശ്യങ്ങളിൽ ഉള്ളത് പന്നിയോട് സ്വദേശി ബ്രൂസ്ലി ഷിബുവാണെന്നാണ് പൊലീസിന്റെ നിഗമനം. അതിക്രമത്തിന് ഇരയായ സ്ത്രീയെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കാട്ടാക്കട ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. തുടർന്ന് ഇവരെ പൊലീസ് ഷെൽട്ടർ ഹോമിലേക്ക് മാറ്റി.



