
നിപ സ്ഥിരീകരിച്ച കോഴിക്കോട് ഇന്ന് കേന്ദ്ര സംഘം സന്ദർശിക്കും. നാഷണല്‍ ഡിസീസ് കണ്ട്രോള് സെന്ററില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് എത്തുന്നത്. ജില്ലാ കളക്ടറുമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും ഇവർ ചർച്ച നടത്തും. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലത്തും സംഘം പരിശോധന നടത്തും. വെൻ്റിലേറ്ററിൽ തുടരുന്ന നിപ രോഗിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
ചികിത്സയിലുള്ള 43 കാരന് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം മോണോ ക്ലോണല്‍ ആന്റിബോഡി ആദ്യത്തെ ഡോസ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. പുതുതായി 10 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തില്‍ നാലു പേരും ഹൈ റിസ്കില്‍ 16 പേരും ലോ റിസ്കില്‍ 67 പേരും അടക്കം 87 പേരാണ് നിപ സമ്പർക്ക പട്ടികയിലുള്ളത്.
നേരത്തെ, ആരോഗ്യ മന്ത്രിയും കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള മന്ത്രിയും നേരിട്ടെത്തി ക്യാമ്പ് ചെയ്ത് ആരോഗ്യപ്രവർത്തകരെയും ജില്ലാ ഭരണകൂടത്തെയും ജനപ്രതിനിധികളെയും ജനങ്ങളെയും ഒരുമിച്ച് ചേർത്തുനിർത്തി നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് മുൻ മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു.



