
നിലവിലുള്ള വാഹനം മതിയെന്ന് നിയുക്ത മുഖ്യമന്ത്രി; മന്ത്രിമാര്‍ക്കും ആദ്യഘട്ടത്തില്‍ പുതിയ വാഹനങ്ങളില്ല
തിരുവനന്തുപരം: അധികാരമേൽക്കുന്ന യുഡിഎഫ് മന്ത്രിമാർക്ക് ആദ്യഘട്ടത്തിൽ പുതിയ വാഹനങ്ങളുണ്ടാകില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഉപയോഗിച്ച 25 ഇന്നോവ കാറുകളാണ് പുതിയ മന്ത്രിമാർക്ക് ടൂറിസം വകുപ്പ് നൽകുക. സർക്കാരിന്റെ വിവിഐപി ഗസ്റ്റുകൾക്കുള്ള 21 വാഹനങ്ങളും സത്യപ്രതിജ്ഞക്ക് മുമ്പ് തയ്യാറായിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയുള്ള നിലവിലെ സാഹചര്യത്തിൽ പുതിയ വാഹനങ്ങൾ വാങ്ങേണ്ടതുണ്ടോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുക വരാനിരിക്കുന്ന മന്ത്രിസഭയായിരിക്കും. മുഖ്യമന്ത്രിക്ക് നിലവിലുള്ള വാഹനം മതിയെന്നാണ് വി.ഡി സതീശന്റെ നിലപാട്.കഴിഞ്ഞ സർക്കാരിലെ മന്ത്രിമാരുപയോഗിച്ച 25 കാറുകൾക്ക് പുറമെ ഹൈക്കോടതി ജഡ്ജിമാർ അടക്കം ഉപയോഗിച്ചിരുന്ന 21 വാഹനങ്ങളും ടൂറിസം വകുപ്പ് ഇതിനോടകം അറ്റകുറ്റപ്പണികൾ നടത്തി തയ്യാറിക്കിവെച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിനെത്തുന്ന സർക്കാരിന്റെ വിവിഐപി അതിഥികൾക്കടക്കം ഈ വാഹനങ്ങളാകും നൽകുക. എല്ലാ മന്ത്രിമാരെയും പോലെ മുഖ്യമന്ത്രിയും വെളുത്തനിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ ആയിരിക്കും ഉപയോഗിക്കുക.
നിലവിലുള്ള വാഹനങ്ങളിൽ ഏറ്റവും പുതിയത് സ്റ്റേറ്റ് നമ്പർ വൺ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമാകും. മറ്റുള്ളവരുടെ വാഹനങ്ങളുടെ നമ്പർ അടക്കമുള്ള തെരഞ്ഞെടുപ്പ് അതത് മന്ത്രിമാർ തീരുമാനിക്കും. മുൻമുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കറുത്ത കിയ കാർണിവൽ വാഹനങ്ങൾ പൊലീസ് ഏറ്റെടുത്തിട്ടുണ്ട്. സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ നേരത്തെ നിയുക്ത മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകിയിരുന്നു.



