KeralaNews

മാസപ്പടി കേസ്; വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിൻ്റെ തെളിവുണ്ടെന്ന് ഇഡി

മാസപ്പടി ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിൻ്റെ തെളിവ് ഉണ്ടെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. നടന്നത് വൻ കള്ളപ്പണ ഇടപാടാണെന്നും വിദേശത്തേയ്ക്ക് ഹവാല ഇടപാട് നടത്തിയതിൽ മുൻ മന്ത്രിയും വീണയുടെ പങ്കാളിയുമായ മുഹമ്മദ് റിയാസിന് മുഖ്യപങ്കെന്നും ഇഡി അവകാശപ്പെടുന്നു. ഇഡി സംസ്ഥാന സർക്കാരിന് കൈമാറിയ 25 പേജുള്ള കത്തിലെ നിർണായക വിവരങ്ങൾ പുറത്ത്.

റിയാസിൻ്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും കൂട്ടാളികൾ ആയെന്ന് ഇഡിയുടെ കത്തില്‍ പറയുന്നുണ്ട്. ഹവാല കടത്തിന് വേണ്ടി 16 അംഗ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മുൻ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഈ വാട്സ്ആപ് ഗ്രൂപ്പിലുണ്ട്. ഗ്രൂപ്പിലെ ഒരു നമ്പർ സേവ് ചെയ്തത് മിനിസ്റ്റർ റിയാസ് എന്ന പേരിലാണ്. ഹവാല ഇടപാടുകാരൻ എന്ന് ഇഡി സംശയിക്കുന്ന കൊടുവള്ളി സ്വദേശിയും ഗ്രൂപ്പിൽ ഉണ്ടെന്ന് ഇഡി കണ്ടെത്തി. 2024 മെയ് മാസത്തിൽ അടക്കം വീണയും റിയാസും ദുബായിലേക്ക് ഒരുമിച്ചു പോയത് കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി ആയിരുന്നുവെന്ന് ഇഡി പറയുന്നു. വീണയ്ക്ക് ദുബൈയിൽ വസ്ത്രവ്യാപാരം നടത്തുന്നതിന് എന്ന പേരിൽ ബിനാമി കമ്പനി സ്ഥാപിക്കാൻ ആയിരുന്നു ലക്ഷ്യമെന്ന് ഇഡിയുടെ കത്തില്‍ പറയുന്നു.

വീണയുടേതെന്ന് പറയുന്ന കുറിപ്പുകളുടെ പകർപ്പും സംസ്ഥാന പൊലീസ് മേധാവിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച കത്തിലുണ്ട്. ഈ കുറിപ്പുകൾ താൻ തന്നെ എഴുതിയതാണെന്ന് വീണ സമ്മതിച്ചെന്നും ഇ‍ഡി പറയുന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ പിണറായി വിജയനൊപ്പം വീണ താമസിച്ച വാടക വീട്ടിൽ മേയ് 27ന് ഇഡി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തതാണ് ഈ രേഖ എന്ന് ഇ‍ഡി അവകാശപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button