KeralaNews

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന നിയമസഭാ സമ്മേളനം ഇന്ന് മുതൽ ; ബജറ്റ് 29ന്

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്തെ അവസാനത്തെ നിയമസഭാ സമ്മേളനമാണിത്. നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും. അതേസമയം, കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ചില ഭാഗങ്ങൾ ഗവർണർ വായിക്കില്ലെന്നാണ് വിവരം. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു തുടങ്ങിയ വിമർശങ്ങൾ ഗവർണർ വായിക്കാതെ വിടും. ജനുവരി 29നാണ് ബജറ്റ് അവതരണം. മാർച്ച് 26വരെയാണ് സമ്മേളനം. എന്നാൽ, ബജറ്റിന്മേലുള്ള ചർച്ച

പൂർത്തിയാക്കി പാസ്സാക്കുന്നതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ സമ്മേളനത്തിലുണ്ടായിരുന്ന എംഎൽഎമാരിൽ മൂന്നു പേർ ഇല്ലാതെയാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. കൊയിലാണ്ടി അംഗമായിരുന്ന കാനത്തിൽ ജമീല നവംബറിലാണ് മരിച്ചത്. തൊണ്ടി മുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ അയോഗ്യനാക്കിയിരുന്നു. ലൈംഗിക പീഡനക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനും സഭയിലെത്താനാകില്ല.

അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തമിഴ്നാട് നിയമസഭ സമ്മേളനത്തിനും ഇന്ന് തുടക്കമാകും. ഗവർണർ ആർ എൻ രവി നയപ്രഖ്യാപന പ്രസംഗം വായിക്കുമോ എന്നതിൽ ഉദ്വേഗം തുടരുകയാണ്. കഴിഞ്ഞ രണ്ട് വർഷവും സമ്മേളനത്തിന്‍റെ തുടക്കത്തിൽ ദേശീയ ഗാനം ആലപിച്ചില്ലെന്ന പേരിൽ ഗവർണർ സഭ വിട്ടു ഇറങ്ങിയിരുന്നു. സ്റ്റാലിൻ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം 2022ൽ മാത്രം ആണ് ആർ എൻ രവി നയപ്രഖ്യാപന പ്രസംഗം പൂർണമായി വായിച്ചത് . സർക്കാറുമായി ഭിന്നത രൂക്ഷമായിരിക്കെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ എന്തു സമീപനം സ്വീകരിക്കുമെന്നതിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷ ഏറെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button