
എറണാകുളം – ബംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരെ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധം തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയ ഗീതം ആലപിക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ടെന്നും അത് പാലിക്കാൻ ഉദ്ഘാടന ചടങ്ങിൽ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പ്രവർത്തകരെ അറിയിച്ചപ്പോൾ അവർക്ക് മനസിലായെന്നും സുരേഷ് ഗോപി പറഞ്ഞു.
16 കോച്ചുകളായി ഉയർത്തിയ എറണാകുളം – ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സർവീസ് ഇന്നലെയാണ് സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്തത്. ഇതിന് പിന്നാലെയാണ് വന്ദേമാതരം ആലപിച്ചില്ല എന്നതിന്റെ പേരിൽ എറണാകുളം സൗത്ത് സ്റ്റേഷനിലെ വേദിയിൽ ബിജെപി പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പിന്നാലെ സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ടു. ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം ബിജെപി പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.



