
സെക്രട്ടറിയേറ്റിന് മുൻപിൽ ദിവസങ്ങളായി രാപകൽ സമരം നടത്തുന്ന ആശാവർക്കർമാർ മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് സമരസമിതി അറിയിച്ചു.ആശാവർക്കർമാരോട് സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്നും സമരസമിതി വ്യക്തമാക്കി. സർക്കാർ നടപടി അങ്ങേയറ്റം ഖേദകരമാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് ആശമാർ കടന്നുപോകുന്നതെന്നും സമരസമിതി അറിയിച്ചു
സമരത്തിന്റെ അൻപതാം ദിവസമായ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുൻപിൽ ആശമാർ മുടി മുറിച്ച് പ്രതിഷേധിക്കുമെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി. സർക്കാർ മാന്യമായ സെറ്റിൽമെന്റ് ഉണ്ടാക്കി സമരം തീർക്കാൻ നടപടിയെടുക്കണം. മൂന്ന് ആശമാരുടെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു.
സമരത്തോട് സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുമ്പോൾ യുഡിഎഫ് ഭരണത്തിലുള്ള പത്തിലേറെ തദ്ദേശസ്ഥാപനങ്ങൾ ആശമാർക്ക് അധികവേതനം നൽകാൻ തനത് ഫണ്ടിൽ നിന്ന് തുക മാറ്റി വച്ചിട്ടുണ്ട്. എന്നാൽ സർക്കാർ അനുമതി നൽകിയാൽ മാത്രമാണ് പദ്ധതി നടപ്പാക്കാൻ ആകുക. ബഡ്ജറ്റ് ചർച്ചയ്ക്ക് ശേഷം തദ്ദേശസ്ഥാപനങ്ങൾ അനുമതി തേടി സർക്കാരിനെ സമീപിക്കും. സർക്കാർ അനുമതിയില്ലാതെ പദ്ധതി നടപ്പാക്കാനും ആകില്ലെന്ന് സമരസമിതി വ്യക്തമാക്കി.