വീണ്ടും കാട്ടാന ആക്രമണം;വനമേഖലയിൽ പോയ 52കാരനെ ചവിട്ടിക്കൊന്നു
തൃശൂർ: താമരവെളളച്ചാൽ വനമേഖലയിൽ കാട്ടാന ആദിവാസിയെ ചവിട്ടിക്കൊന്നു. 52കാരനായ പ്രഭാകരനാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചീനിക്കായ ശേഖരിക്കാൻ വനമേഖലയിലേക്ക് പോയതായിരുന്നു പ്രഭാകരനും മകൻ പ്രശോഭും മരുമകൻ ലിജോയും. കാട്ടാനയുടെ മുന്നിൽ ആദ്യം മരുമകനാണ് അകപ്പെട്ടത്. ഇയാൾ ഓടിമാറുന്നതിനിടെ പ്രഭാകരൻ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു.
വിവരമറിഞ്ഞ് വനപാലകരും പൊലീസും നാട്ടുകാരും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. പൂർണമായും വനത്തോട് ചേർന്ന് കിടക്കുന്ന ആദിവാസി മേഖലയാണ് താമരവെളളച്ചാൽ. ഒല്ലൂർ നിയോജമണ്ഡലത്തിന്റെ ഭാഗമാണിത്. ഷീബയാണ് പ്രഭാകരന്റെ ഭാര്യ. പ്രബിത,പ്രതിഭ,പ്രവിത എന്നിവരും മക്കളാണ്.സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ നിരവധി ജീവനുകളാണ് ഇതിനകം പൊലിഞ്ഞത്. വയനാട് നൂൽപ്പുഴയിൽ കടയിൽ പോയ തമിഴ്നാട് സ്വദേശിയെയും കാട്ടാന ചവിട്ടിക്കൊന്നിരുന്നു. 45 വയസുകാരനായ മനുവാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി പത്തിനായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. മനുവിന് ഒപ്പമുണ്ടായിരുന്ന ഭാര്യ ചന്ദ്രിക രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.