
രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ ഗവർണർക്കെതിരെ എസ്എഫ്ഐ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഗവർണറെ ഭരണഘടന പഠിപ്പിക്കും എന്ന ബാനറും ഏന്തിയാണ് പ്രതിഷേധക്കാർ രാജ്ഭവനിലേക്ക് എത്തിയത്. പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞിരുന്നു. രാജ്ഭവൻ പരിസരത്തേയ്ക്ക് എത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷമുണ്ടാക്കി. പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചാണ് പ്രവർത്തകരെ അവിടെ നിന്ന് മാറ്റിയത്. ഗവർണറുടെ വിരട്ട് എസ്എഫ്ഐയോട് വേണ്ടെന്നും, ഭരണഘടനയുടെ താളുകൾ ഗവർണറെ പഠിപ്പിക്കുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കിയിരുന്നു.
ആർഎസ്എസിന്റെ തറവാട് സ്വത്തല്ല കേരളം എന്നും അതിൻ്റെ പേരിൽ പണിതതല്ല രാജ്ഭവൻ എന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പിന്നീട് മാധ്യമങ്ങളോട്. ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയവരുടെ പിന്മുറക്കാരനാണ് ആർലേക്കർ എന്നും സഞ്ജീവ് കൂട്ടിചേർത്തു.
ഇന്നലെ രാജ്ഭവനില്‍ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ കാവിക്കൊടി കയ്യിലേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയിരുന്നു. പിന്നാലെ ശിവൻകുട്ടി പ്രോട്ടോക്കോൾ ലംഘിച്ചെന്ന് കുറ്റപ്പെടുത്തി രാജ്ഭവൻ പ്രസ്താവന ഇറക്കിയിരുന്നു. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ മന്ത്രി എത്തിയപ്പോള്‍ വേദിയില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്ഭവന് തനി രാഷ്ട്രീയ കേന്ദ്രമാകുകയാണെന്നും കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താന്‍ പരിപാടി ബഹിഷ്കരിക്കുകയായിരുന്നെന്നും ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു.
സംഭവത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ ഭാരതാംബയുടെ ചിത്രം മാറ്റാന്‍ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നുംരാജ്ഭവന് നിലപാട് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന് മുന്നില്‍ വിളക്കുവെക്കുമെന്നും രാജ്ഭവന് പറഞ്ഞിരുന്നു. ഇതോടെ ഇനി രാജ്ഭവനില്‍ സര്‍ക്കാര്‍ പരിപാടികള്‍ നടക്കാനുള്ള സാധ്യതകള്‍ മങ്ങിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.