Uncategorized

നൈറ്റ് പട്രോളിങിനിടെ കൈക്കൂലി;’ഓപ്പറേഷന്‍ മിഡ്‌നൈറ്റില്‍’ കുടുങ്ങിയത് എസ്‌ഐ ഉള്‍പ്പടെ

കൊച്ചി: വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ മിഡ്‌നൈറ്റില്‍’ കുടുങ്ങി എസ്‌ഐ ഉള്‍പ്പടെയുള്ള പൊലീസുകാര്‍. മണ്ണാര്‍ക്കാട് ഹൈവേ സ്‌ക്വാഡ് സംഘത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത 2850 രൂപയും പെരുമ്പാവൂരിലെ കണ്‍ട്രോള്‍ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് രണ്ടായിരം രൂപയും പിടികൂടി. മദ്യലഹരിയിലായിരുന്ന മൂവാറ്റുപുഴ ഫ്‌ളൈയിങ് സ്‌ക്വാഡിലെ പൊലീസുകാരനും പിടിയിലായി.

പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്നതായി വ്യാപകമായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്നലെ രാത്രി പരിശോധന നടത്തിയത്. എസ്പി എസ് ശശിധരന്റെ നേതൃത്വത്തില്‍ അഞ്ച് ഡിവൈഎസ്പിമാര്‍, 12 സിഐമാര്‍ കൂടാതെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരടക്കം 60അംഗ സംഘമാണ് 25 സ്ഥലങ്ങളിലായി പരിശോധന നടത്തിയത്. രാത്രികാല പരിശോധന നടത്തുന്ന ഫ്‌ളൈയിങ് സ്‌ക്വാഡ്, കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍, എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന.

മണ്ണാര്‍ക്കാട് ഹൈവേ സ്‌ക്വാഡ് സംഘത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത 2850 രൂപയും പെരുമ്പാവൂരില്‍ കണ്‍ട്രോള്‍ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് രണ്ടായിരം രൂപയും പിടികൂടി. വിജിലന്‍സ് സ്‌ക്വാഡ് പിടികൂടിയതിന് പിന്നാലെ പണം എസ്‌ഐയും സംഘവും വാഹനത്തിന്റെ സീറ്റനടിയിലേക്ക് ഉപേക്ഷിക്കുകയായിരുന്നു. മൂവാറ്റുപുഴയില്‍ പരിശോധന നടത്തുമ്പോഴാണ് പൊലീസുകാരനെ മദ്യപിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൈവേയില്‍ പരിശോധന നടത്തേണ്ട സംഘം ആളൊഴിഞ്ഞ റോഡില്‍ വിശ്രമിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഇന്നലത്തെ പരിശോധനയില്‍ എസ്‌ഐ ഉള്‍പ്പടെ ഒന്‍പത് പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് വിജിലന്‍സ് സ്‌ക്വാഡ് അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കര്‍ശനമായ പരിശോധന തുടരും. പിടിയിലായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button