ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി; എ പത്മകുമാര്‍

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. ഇതിന് ചരട് വലിച്ചത് പാർട്ടിയിലും ഭരണ നേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണെന്നുമാണ് പത്മകുമാറിന്റെ വെളിപ്പെടുത്തൽ. അടുത്ത സുഹൃത്തുക്കളോട് പത്മകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മുൻ ദേവസ്വം ദേവസ്വം പ്രസിഡന്റിന്റെ തുറന്ന് പറച്ചിലുകൾ ആത്മകഥയിൽ ഉണ്ടാകുമെന്നാണ് സൂചന. നാളെ നിർണായക ജില്ലാ കമ്മിറ്റി ചേരാനിരിക്കെയാണ് പത്മകുമാറിന്റെ വെളിപ്പെടുത്തല്‍. അതേസമയം, അച്ചടക്ക നടപടി ഒഴിവാക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം വാദിക്കുന്നത്.
യുവതികൾ സന്നിധാനത്ത് എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞത് എന്നാണ് എ പത്മകുമാര്‍ പറയുന്നത്. ആ ദിവസം ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ എത്തിയപ്പോൾ ഉന്നത വ്യക്തിയെ കാണാൻ അനുമതി നൽകിയില്ലെന്നുമാണ് എ പത്മകുമാറിന്റെ വെളിപ്പെടുത്തല്‍. യുവതിപ്രവേശന കാലത്തെ സംഭവങ്ങളും സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും പത്മകുമാറന്റെ ആത്മകഥയിൽ ഉണ്ടാകും. ദേവസ്വം രേഖകളിൽ ചെമ്പ് എന്ന് എഴുതിയത് മറ്റാരോ ആണെന്നാണ് പത്മകുമാറിന്റെ വാദം. തന്നെ ഒപ്പിടാൻ നിർബന്ധിച്ചെന്നും പത്മകുമാർ സുഹൃത്തുക്കളോട് വെളിപ്പെടുത്തി.
അച്ചടക്കനടപടി ഒഴിവാക്കാനുള്ള തന്ത്രമോ?
സ്വർണക്കൊള്ള കേസിൽ പ്രതിയായ പത്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെയാണ് സിപിഎം ജില്ലാ കമ്മിറ്റി ചേരുന്നത്. നടപടി ഒഴിവാക്കാനുള്ള സമ്മർദ്ദ തന്ത്രമാണ് വെളിപ്പെടുത്തലെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം വാദിക്കുന്നത്.



