KeralaNews

രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണ് പിവി അന്‍വര്‍ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണ് പിവി അന്‍വര്‍ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. അന്‍വറിനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചെന്നും സംസ്ഥാന സെക്രട്ടറി വി ശിവദാസ് പറഞ്ഞു. അന്‍വര്‍ പാര്‍ട്ടിയിലെടുക്കാന്‍ ആവശ്യപ്പെട്ട് അയച്ച കത്തും തൃണമൂല്‍ നേതൃത്വം പുറത്തുവിട്ടു.മമതയെ കാണണമെന്ന് പറഞ്ഞാണ് പിവി അന്‍വര്‍ തനിക്ക് കത്ത് നല്‍കിയതെന്ന് വി ശിവദാസന്‍ പറഞ്ഞു.

തന്ന കത്തില്‍ പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഒരുപാട്‌ എംപിമാരുടെയും എംഎല്‍എമാരുടെയും എക്‌സ് എംപി, എക്‌സ് എംഎല്‍എമാര്‍, സിപിഎം നേതാക്കള്‍ എന്നിവരുടെ പേര് അടങ്ങിയതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെത്തി അന്വേഷിച്ച് നോക്കിയപ്പോള്‍ അവര്‍ക്ക് ആര്‍ക്കും ഇതേക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. ഇതെല്ലാം അന്‍വര്‍ തന്നെ സ്വന്തമായി എഴുതിക്കൂട്ടിയതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊളിറ്റിക്കല്‍ സ്ഥിരതയുമില്ലാത്ത ആളാണ് പിവി അന്‍വര്‍. അദ്ദേഹം ഒരു തെരഞ്ഞെടുപ്പിലും ഇനി ജയിക്കില്ല. അദ്ദേഹം വെറും അധികാരമോഹിയാണ്. ഇന്ന് പറയുന്നത് അല്ല നാളെ പറയുക. ഏത് പാര്‍ട്ടിയില്‍ ചേര്‍ന്നാലും അത് നശിക്കും. അധികാരമില്ലാതെ പിടിച്ചുനില്‍ക്കാന്‍ അന്‍വറിന് കഴിയില്ലെന്നും ശിവദാസന്‍ പറഞ്ഞു.

യു പ്രതിഭ, ജി സുധാകരന്‍. സി ദിവാകരന്‍ തുടങ്ങിയ ഇടതുനേതാക്കള്‍ പാര്‍ട്ടിയിലെത്തുമെന്ന് കത്തില്‍ പറയുന്നു. ഇവരെ കൂടാതെ് കോവൂര്‍ കുഞ്ഞുമോന്‍, കെപി മോഹനന്‍, കെകെ രമ, തോമസ് കെ തോമസ്, കെജെ ഷൈന്‍, കാരാട്ട് റസാഖ്, കെ നൗഷാദ്, എവി ഗോവിനാഥ്, സികെ പത്മനാഭന്‍, ജോസ് കെ ബേബി, ഹുസൈന്‍ രണ്ടത്താണി, എ അസീസ്, ഷിബു ബേബി ജോണ്‍, തോമസ് ചാഴിക്കാടന്‍, എസ് രാജേന്ദ്രന്‍, കെകെ ഷാജു, സുരേഷ് കുറുപ്പ്, പിസി തോമസ്, റോസക്കൂട്ടി ടീച്ചര്‍…, ഐഎം വിജയന്‍ എന്നിവര്‍ പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും തൃണമൂല്‍ നേതൃത്വത്തിന് നല്‍കിയ കത്തില്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി അന്‍വര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തൃണമൂല്‍ നേതൃത്വം കത്ത് പുറത്തുവിട്ടത്.

അതേസമയം, പുതിയ പാര്‍ട്ടി ഉടന്‍ രൂപീകരിക്കുമെന്ന് പിവി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഹുലിന്റെ ആശയങ്ങളോട് യോജിക്കുന്നതായിരിക്കും പുതിയ പാര്‍ട്ടി. മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് സ്വഭാവമുള്ളതായിരിക്കും പുതിയ രാഷ്ട്രീയ പാര്‍ട്ടി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേറ്റ് പാര്‍ട്ടി ഫാസിസത്തെയും പിണറായിസത്തെയും ഒരേ പോലെ എതിര്‍ക്കും. മെയ് പകുതിക്കകം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംവിധാനം വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button