
എറണാകുളത്ത് കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ 1.30 ഓടെയാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. മെട്രോ സര്‍വീസുകള്‍ അവസാനിച്ചതിനുശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ച്, രാത്രി 12 മണിയോടെയാണ് രക്ഷാദൗത്യം പുനഃരാരംഭിച്ചത്. ഗാന്ധിനഗര്‍ അഗ്‌നിരക്ഷാ സേനയും മൃഗക്ഷേമസംഘടനയായ എസ്പിസിഎയും ചേര്‍ന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് ‘ഓപ്പറേഷൻ സുഭാഷ്’ എന്നറിയപ്പെട്ട രക്ഷാദൗത്യം വിജയം കണ്ടത്.
ജീവനോടെ തന്നെ സുഭാഷ് എന്നു വിളിപ്പേരിട്ട പൂച്ചയെ താഴെയെത്തിക്കാനായി. തുടര്‍ന്ന് പൂച്ചയെ തോപ്പുംപടിയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിരീക്ഷണത്തിലാണ്. പൂച്ചയെ താഴെയിറക്കുന്ന ദൗത്യം കാണാന്‍ നിരവധി പേരാണ് മെട്രോ പില്ലറിന് സമീപം തടിച്ചുകൂടിയത്. പുലര്‍ച്ചെ പൂച്ചയെ ജീവനോടെ താഴെയിറക്കിയപ്പോള്‍ ജനക്കൂട്ടം ആര്‍ത്തു വിളിച്ചു.
കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തെ 556-ാം നമ്പര്‍ പില്ലറില്‍ കുടുങ്ങിയ ഫയര്‍ഫോഴ്‌സ്, ആനിമല്‍ റെസ്‌ക്യൂ ടീമംഗങ്ങള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. മെട്രോ പില്ലറില്‍ ഒരാഴ്ചയോളമായി ‘സുഭാഷ്’ പെട്ടുകിടക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബാനര്‍ജി റോഡില്‍ വാഹനഗതാഗതകുരുക്കും അനുഭവപ്പെട്ടു. ജനങ്ങള്‍ തന്നെ മുന്‍കൈയെടുത്താണ് ഗതാഗതവും നിയന്ത്രിച്ചത്. ഇന്നലെ രാവിലെ 11.30 ന് പൂച്ചയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഫയര്‍ഫോഴ്‌സ് അംഗങ്ങളെ കണ്ടതോടെ പൂച്ച ഓടിപ്പോയത് രക്ഷാദൗത്യത്തിന് തിരിച്ചടിയായി. തുടര്‍ന്ന് ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.



