ലഹരിക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് സഭയിൽ തുറന്നടിച്ചു; എംഎൽഎ റോജി എം ജോൺ
തിരുവനന്തപുരം : അതിക്രമങ്ങളിലെ അടിയന്തര പ്രമേയ ചർച്ച സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. സംസ്ഥാനത്ത് ലഹരിക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ എംഎൽഎ റോജി എം ജോൺ സഭയിൽ തുറന്നടിച്ചു. കേരളത്തിൽ നടക്കുന്ന 50 കൊലപാതങ്ങളിൽ 30 എണ്ണവും ലഹരികൊണ്ടാണെന്ന് പൊലീസ് പറയുന്നു. കൊലപാതകം യഥേഷ്ടം നടക്കുമ്പോഴും പക്ഷേ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്.
ലഹരി മാഫിയകളിലെ വലിയ തിമിംഗങ്ങളെ പൊലീസ് പിടികൂടുന്നില്ലെന്നും പലപ്പോഴും പിടിയിലാകുന്നത് ലഹരി മാഫിയകളിലെ അവസാന കണ്ണിയാണെന്നും റോജി എം ജോൺ തുറന്നടിച്ചു. പൊലീസിനും ലഹരി മാഫിയയെ പേടിയാണ്. എക്സൈസ് വകുപ്പ് തുരുമ്പിച്ച ലാത്തിയുമായി നടക്കുകയാണ്. ഇതിനെല്ലാം കാരണം സർക്കാരിന്റെ വീഴ്ച്ചയാണ്. അതിക്രമങ്ങൾക്ക് പിന്നിൽ സിനിമക്കും പങ്കുണ്ട്. ചില സിനിമകൾക്ക് സെൻസർ ബോർഡ് അനുമതി എങ്ങനെ ലഭിച്ചുവെന്നത് ചോദ്യമാണ്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച റോജി എം ജോൺ, പ്രതിപക്ഷ സംഘടനാ പ്രവർത്തകരെ തലയ്ക്ക് അടിക്കുന്നതിനെ രക്ഷാ പ്രവർത്തനം എന്നു പറയുന്ന മുഖ്യമന്ത്രിയാണ് നമുക്കുള്ളതെന്നും തുറന്നടിച്ചു. എഐഎസ് എഫ് പ്രവർത്തകയെ പോലും എസ് എഫ് ഐക്കാർ ആക്രമിക്കുന്നു. സമരക്കാരെ ചെടിച്ചട്ടി കൊണ്ട് അടിച്ചപ്പോൾ രക്ഷാപ്രവർത്തനമെന്ന് പറഞ്ഞതും മുഖ്യമന്ത്രിയാണെന്നും റോജി എം ജോൺ സഭയിൽ കുറ്റപ്പെടുത്തി.