
സവർക്കർ അപകീർത്തി പരാമർശത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. സവർക്കർ സ്വാതന്ത്ര്യസമര സേനാനിയാണെന്നും അദ്ദേഹത്തെ അപമാനിക്കരുതെന്നും പറഞ്ഞ കോടതി ഇനി രാഹുൽ ഇത്തരം പരാമർശങ്ങൾ നടത്തിയാൽ സ്വമേധയാ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ജസ്റ്റിസ് ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വാക്കാൽ പരാമർശം. രൂക്ഷമായ ഭാഷയിലാണ് കോടതി രാഹുലിനെ വിമർശിച്ചത്. മുത്തശ്ശിയായ ഇന്ദിരാ ഗാന്ധി അടക്കം സവർക്കറെ പ്രശംസിച്ചിരുന്നുവെന്നും അതുകൊണ്ടുതന്നെ നിരുത്തരവാദിത്വപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. സ്വാതന്ത്ര സമര സേനാനികളെ അപമാനിക്കരുത് എന്നും ഇനി ഇത്തരം പരാമർശങ്ങൾ ഉണ്ടായാൽ സ്വമേധയാ കേസെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ലഖ്‌നൗ കോടതിയിലെ അപകീര്‍ത്തിക്കേസ് സ്റ്റേ ചെയ്ത് കൊണ്ടും കൂടിയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം. കഴിഞ്ഞ ഡിസംബറിലായിരുന്നു രാഹുൽ സവർക്കറെ വിമർശിച്ച് രംഗത്തുവന്നത്. ‘സവർക്കർ ബ്രിട്ടീഷുകാരുടെ വേലക്കാരനാണ്’ എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.