KeralaNews

വിദ്യാര്‍ഥിയുടെ മരണം: കെഎസ്‌യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ സ്‌കൂളില്‍ വച്ച് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെഎസ്‌യു. പ്രതിഷേങ്ങളുടെ ഭാഗമായി നാളെ സംസ്ഥാന വ്യാപകമായി സ്‌കൂളുകളില്‍ കെഎസ്‌യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആണ് പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ അനാസ്ഥലയാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ചാണ് കെഎസ്‌യു പ്രതിഷേധം ശക്തമാക്കുന്നത്.

സമരത്തിന്റെ ഭാഗമായി കെഎസ്‌യു കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിന്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ പരിഗണന നല്‍കുന്നില്ല എന്നതിന്റെ ഉദാഹരണമാണ് കൊല്ലത്തെ അപകടം എന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആരോപിച്ചു. കൊച്ചു കുട്ടികളുടെ ജീവന് പുല്ലുവില കല്‍പ്പിക്കുന്ന നവകേരള നിര്‍മ്മിതിക്കാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊല്ലത്തെ അപകടത്തില്‍ സ്‌കൂള്‍ അധികൃതരും, വിദ്യാഭ്യാസ വകുപ്പും, കെഎസ്ഇബിയും കുറ്റക്കാരാണ്. പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ആര്‍ക്കും അവസ്സരം നല്‍കരുതെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ മാനേജ്‌മെന്റ് അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. നേരത്തെ, കെഎസ്ഇബിക്ക് വിവരം നല്‍കിയിരുന്നുവെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റും പറയുന്നുണ്ട്. പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ആര്‍ക്കും അവസ്സരം നല്‍കാന്‍ പാടില്ല. ഇത്തരം അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. സംസ്ഥാനത്തുടനീളം നിശ്ചിത ഇടവേളകളില്‍ സുരക്ഷാ പരിശോധന സ്‌കൂളുകളില്‍ നടത്തണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയില്‍ എബിവിപിയും വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button