
പഹൽഗാം ആക്രമണത്തിലെ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതായി സൂചന. ദക്ഷിണ കശ്മീരിലെ വനമേഖലയിൽ ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയതായും വിവരം. സ്ഥലത്ത് സംയുക്ത സേന തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കുല്‍ഗാം വനമേഖലയില്‍വെച്ചാണ് വെടിവയ്പ്പുണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുല്‍ഗാമില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരര്‍ സൈന്യത്തിന് നേരെ വെടിവെച്ചത്. സൈന്യം തിരിച്ചടിക്കുകയായിരുന്നു.
കഴിഞ്ഞ 5 ദിവസത്തിനിടെ നാലിടങ്ങളില്‍ സൈന്യം ഭീകരര്‍ക്ക് സമീപമെത്തിയെന്നാണ് റിപ്പോര്‍ട്ട്. സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് നിലവിൽ തിരച്ചില്‍ നടത്തുന്നത്. അനന്ത്‌നാഗിലെ ഹാപ്പെത് നഗര്‍ ഗ്രാമത്തില്‍വെച്ചാണ് ആദ്യം ഭീകരരെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ ഇവര്‍ സൈന്യമെത്തും മുന്‍പേ കടന്നു കളയുകയായിരുന്നു.
അതേസമയം, ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഭീകരാക്രമണത്തിൽ നിഷ്പക്ഷ അന്വേഷണത്തിന് പിന്തുണയുമായി ചൈന രംഗത്തെത്തിയിരുന്നു. അതിനിടെ, ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സൈനിക യൂണിഫോമുകൾ, കോംബാറ്റ് പാറ്റേൺ വസ്ത്രങ്ങൾ എന്നിവ വിൽക്കുന്നതിനും നിർമ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനും നിരോധം ഏർപ്പെടുത്തി. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് സൈനിക വസ്ത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് അധികൃതർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ വിനോദസഞ്ചാര മേഖലയായ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. 26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.