പശ്ചിമേഷ്യൻ സംഘർഷം; യുദ്ധത്തിനായി പണം ഒഴുക്കുന്നവരെ വിമർശിച്ച് മാർപാപ്പ

പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ വാക്പോരിന് പിന്നാലെ യുദ്ധങ്ങൾക്ക് പണം ഒഴിക്കുന്ന നേതാക്കളം വിമർശിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ. ഒരു കൂട്ടം നിഷ്ഠൂരർ ലോകത്തെ നശിപ്പിക്കുകയാണെന്ന് മാർപാപ്പ കുറ്റപ്പെടുത്തി.
ആഫ്രിക്കൻ രാജ്യമായ കാമറൂണിന്റെ വടക്കുപടിഞ്ഞാറുള്ള സംഘർഷബാധിത മേഖല സന്ദർശിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ദൈവനാമം സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നവരെയും കൊല്ലുന്നതിനും നശിപ്പിക്കുന്നതിനുമായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്ന നേതാക്കളെയും അദ്ദേഹം വിമർശിച്ചു.
‘നശിപ്പിക്കാൻ ഒരുനിമിഷം മാത്രംമതിയെന്നും പുനർനിർമിക്കാൻ ഒരു ജീവിതകാലം മതിയാവില്ലെന്നുമുള്ള കാര്യം അറിയില്ലെന്നാണ് ഈ നേതാക്കൾ നടിക്കുന്ന’തെന്ന് മാർപാപ്പ പറഞ്ഞു. 10 വർഷത്തോളമായി തീവ്രവാദത്തിന്റെ പിടിയിലുള്ള കാമറൂൺ മേഖലയിലെ രക്തച്ചൊരിച്ചിലിനെ അദ്ദേഹം അപലപിച്ചു. ആഫ്രിക്കയിലെ നാലു രാജ്യങ്ങളായി 11 ദിന സന്ദർശനത്തിലാണ് മാർപാപ്പ.



