
ശബരിമലയെ ആഗോള തീര്‍ഥാടനകേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ശബരിമലയുടെ പശ്ചാത്തല വികസനത്തിനുള്ള ചര്‍ച്ചകളിലാണ് അയ്യപ്പ സംഗമം ശ്രദ്ധ കേന്ദ്രീകരിച്ചത്. മറ്റ് വിവാദങ്ങളൊക്കെ അനാവശ്യമാണ്. അയ്യപ്പ സംഗമത്തിനെതിരെ പ്രചാരണം നടക്കുന്നവര്‍ക്ക് പല രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും മന്ത്രി പറഞ്ഞു.
ആര്‍ക്കും പരാതികളോ പരിഭവങ്ങളോ ഇല്ലാതെയാണ് അയ്യപ്പ സംഗമം സമാപിച്ചത്. 4,126 പേരാണ് ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുത്തത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 2125 പേരും, വിദേശരാജ്യങ്ങളില്‍നിന്ന് 182 പേരും പങ്കെടുത്തു. ആകെ 15 രാജ്യങ്ങളില്‍നിന്നും 14 സംസ്ഥാനങ്ങളില്‍നിന്നും പങ്കാളിത്തമുണ്ടായി. സംഘാടകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമായി സംഗമം മാറി. വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ വിജയകരമായി അവസാനിച്ചു. 3000 പേരുടെ പങ്കാളിത്തമായിരുന്നു ആദ്യം തീരുമാനിച്ചത്. കൂടുതല്‍ അഭ്യര്‍ഥന വന്നപ്പോള്‍ 3,500 പേരാക്കി. എന്നാല്‍ അതിലും കവിഞ്ഞുള്ള പങ്കാളിത്തമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.
ഉദ്ഘാടനസമ്മേളനത്തിനു ശേഷം ചര്‍ച്ചകളിലേക്ക് പോകേണ്ടവര്‍ പേരുകള്‍ നല്‍കിയിരുന്നു. ഇതില്‍ ഒരു കൗണ്ടറില്‍ 640 എന്ന എണ്ണം കണ്ട് അയ്യപ്പസംഗമത്തില്‍ 640 പേര്‍ മാത്രം പങ്കെടുക്കുന്നു എന്ന രീതിയില്‍ പ്രചാരണം നടന്നു. കണക്കുകള്‍ ആര്‍ക്കും പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു. മികച്ച ഓഡിറ്റോറിയം സമ്മേളനത്തിന്റെ വിജയത്തില്‍ പ്രധാന ഘടകങ്ങളിലൊന്നായി. തീര്‍ഥാടകര്‍ക്ക് തടസമുണ്ടാകാതെയും തികച്ചും ഹരിത ചട്ടം പാലിച്ചുമാണ് സംഗമം നടന്നതെന്നും മന്ത്രി പറഞ്ഞു.
ആളുകള്‍ ആരും എഴുന്നേറ്റ് പോയിട്ടില്ല. ഉദ്ഘാടനത്തിന് ഹാള്‍ നിറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം വിവിധ സെഷനുകളിലേക്കാണ് ആളുകള്‍ മാറിയത്. പ്രചരിക്കുന്ന വിഡിയോയിലെ ഒഴിഞ്ഞ കസേരകള്‍ വളരെ നേരത്തെ ഷൂട്ട് ചെയ്തതാണ്. ചര്‍ച്ചകള്‍ക്കായി വേര്‍തിരിക്കുമ്പോള്‍ അതില്‍ താത്പര്യമുള്ളവരാണ് പോയിട്ടുള്ളത്. കുറെയാളുകള്‍ എക്‌സിബിഷന്‍ കാണുന്നതിനായി മാറിയിട്ടുണ്ട്. ചിലര്‍ ഭക്ഷണം കഴിക്കാന്‍ മാറിയിട്ടുണ്ട്. ചര്‍ച്ചകളില്‍ താത്പര്യമുള്ളവരും പേര് കൊടുത്തുവരുമാണ് പങ്കെടുത്തത്. ചില ആളുകള്‍ തെറ്റിദ്ധരിച്ച് ഒരു കൗണ്ടറിലെ മാത്രം നമ്പര്‍ എടുത്ത് അത്രയും പേര്‍ മാത്രമാണ് പങ്കെടുത്തതെന്ന് വാര്‍ത്ത നല്‍കി. ഏങ്ങും ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.