
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്കെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ മൊഴി. എക്സാലോജിക് കമ്പനി സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്ക് കരാർ നൽകിയതെന്നും കർത്ത ഇ.ഡിക്ക് മൊഴി നൽകിയെന്നാണ് അന്വേഷണ രേഖകൾ വ്യക്തമാക്കുന്നത്.
സ്വത്ത് മരവിപ്പിക്കലുമായി ബന്ധപ്പെട്ട് അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ച രേഖകളിൽ ടി. വീണയുടെ ഐഫോണിൽ നിർമിച്ചതായി പറയുന്ന ചില രേഖകളും ഇമെയിൽ ആശയവിനിമയങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് ഇ.ഡി ചൂണ്ടിക്കാട്ടുന്നു. വീണയുടെ പേരിൽ മറ്റൊരു കമ്പനിയുമുണ്ടായിരുന്നുവെന്നും, ആ കമ്പനിയുടെ അക്കൗണ്ടിലും പണം കണ്ടെത്തിയതായും അന്വേഷണ രേഖകളിൽ പറയുന്നു.
അതേസമയം, വിഷയത്തിൽ പ്രതികരിച്ച പിണറായി വിജയൻ ആരോപണങ്ങളെ മാധ്യമങ്ങളുടെ “സൃഷ്ടി”യെന്ന് വിശേഷിപ്പിച്ചു. ശശിധരൻ കർത്തയുടെ മൊഴിയെക്കുറിച്ച് അറിയില്ലെന്നും, കേസിൽ നിയമപരമായി സഹകരിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. അന്വേഷണത്തിൽ പുറത്തുവന്ന പുതിയ മൊഴികളും രേഖകളും കേസിൽ കൂടുതൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.



