KeralaNews

എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവം; കര്‍ശന നടപടിയെന്ന് വിസി

കേരള യൂണിവേഴ്സിറ്റിയിലെ എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണായത്തിനായി കൊണ്ടുപോയ അധ്യാപകൻ നഷ്ടപ്പെടുത്തിയ സംഭവത്തിൽ പരീക്ഷ വിഭാഗത്തിന്‍റെ അടിയന്തര യോഗം വിളിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍. ഒന്നാം തീയതി അടിയന്തര യോഗം ചേരും. സംഭവത്തിൽ കര്‍ശന നടപടിയുണ്ടാകുമെന്നും വിസി ഡോ. മോഹൻ കുന്നുമ്മൽ അറിയിച്ചു. ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട വിഷയത്തിൽ പരീക്ഷ കൺട്രോളറോട് മുഴുവൻ വിവരങ്ങളും അറിയിക്കാൻ നിർദ്ദേശം നൽകി.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവൻ വീഴ്ചകളും പരിശോധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസം ഉണ്ടാകാത്ത തരത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് വിസി അറിയിച്ചു. അതേസമയം, സംഭവത്തിൽ കെഎസ്‍യുവും എബിവിപിയും കേരള യൂണിവേഴ്സിറ്റി പരീക്ഷ കണ്‍ട്രോളര്‍ക്കും വിസിക്കും പരാതി നൽകി.

ഉത്തരക്കടലാസ് നഷ്ടമായ സംഭവത്തിൽ അത്യന്തം ഗൗരവതരമായ വീഴ്ച്ചയാണ് ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്നും നടപടിയെടുക്കണമെന്നും കെഎസ്‍യു ആവശ്യപ്പെട്ടു.എംബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് നഷ്‌ടപ്പെട്ട സംഭവത്തിൽ അന്വേഷണവും നടപടിയുമുണ്ടാകണം. ഇതു സംബന്ധിച്ച് ചാൻസലർ കൂടിയായ ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ഉൾപ്പെടെ കെഎസ്‍യു പരാതി നൽകി.

എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസ് അധ്യാപകൻ നഷ്ടപെടുത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന യൂണിവേഴ്സിറ്റി നിലപാട് പ്രതിഷേധാർഹമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് പ്രസ്താവനയിൽ പറഞ്ഞു. 2022-2024 വർഷ എംബിഎ വിദ്യാർത്ഥികളുടെ മൂന്നാം സെമെസ്റ്റർ പരീക്ഷ ഫലം വൈകുന്നതുമായി ബന്ധപ്പെട്ട് മൂല്യനിർണയം നടത്തുന്ന അധ്യാപകനിൽ നിന്നും ഉത്തരക്കടലാസ് നഷ്ടപ്പെട്ടെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button