‘കാശ്മീരിന്റെ ചരിത്രവഴികൾ’ പ്രകാശനം ചെയ്തു.

പനച്ചി ബുക്‌സ് പ്രസിദ്ധീകരിച്ച, ശാന്ത തുളസീധരന്റെ ‘കാശ്മീരിന്റെ ചരിത്രവഴികൾ’ പ്രകാശനം ചെയ്തു. കേരള നിയമസഭാ കാമ്പൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ കവി പ്രഭാവർമ, പ്രശസ്ത നിരൂപകൻ Dr. വള്ളിക്കാവ് മോഹൻദാസിന് ആദ്യ പ്രതി നൽകിയാണ് പ്രകാശനം ചെയ്തത്.
കാശ്മീർ, ഭൂമിയിലെ സ്വർഗ്ഗം, കണ്ണീരുണങ്ങാത്ത ഭൂമിക. സ്നേഹം നിറഞ്ഞ മനുഷ്യരും സുന്ദരമായ പ്രകൃതിയും ചേർന്ന് നൽകുന്ന അനുഭൂതികൾക്കിടയിലും ആശങ്കയും ഭീതിയും ഉൽക്കനമേറ്റുന്ന മനുഷ്യമുഖങ്ങളിൽ തളം കെട്ടിനിൽക്കുന്ന ഭയം, അതിന്റെ ഉള്ളറകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന ചരിത്രവഴികൾ അന്വേഷിക്കുന്ന പുസ്തകം, അതാണ് ശാന്ത തുളസിധരൻ രചിച്ച കാശ്മീരിന്റെ ചരിത്രവഴികൾ.

“ഷഡ് മുഖപ്രതിഭ യിൽ നിന്ന് സപ്തമുഖ പ്രതിഭയിലേക്ക് ശാന്തതുളസിധരനെ വളർത്തിയ കൃതിയാണ് കാശ്മീരിന്റെ ചരിത്രവഴികൾ” – എന്നാണ്, പുസ്തകപ്രകാശനം നിർവഹിച്ചുകൊണ്ട് മലയാളത്തിന്റെ പ്രിയകവി പ്രഭാവർമ്മ പറഞ്ഞത് .
“അറിയപ്പെടാത്ത ചരിത്ര വഴികളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്ന വയനാനുഭവം പ്രദാനം ചെയ്യുവാൻ ഈ കൃതിക്ക് കഴിഞ്ഞിട്ടുണ്ടെ”ന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് dr. വള്ളിക്കാവ് മോഹൻദാസ് അഭിപ്രായപ്പെട്ടു.
ചരിത്ര രചനയ്ക്ക് വേണ്ടത്ര അടിസ്ഥാന വിവരങ്ങൾ ലഭ്യമല്ലെന്നിരിക്കെ ഇത്തരത്തിൽ ഒരു ഗ്രന്ഥരചന ഏറെ ശ്രമകരമാണ്. എന്നാൽ ഒരു കവിയുടെയും നോവലിസ്റ്റിന്റെയും സാന്നിധ്യം രചനയിലുടനീളം അനുഭവിപ്പിക്കുന്ന രചനയാണ് കാശ്മീരിന്റെ ചരിത്രവഴികൾ എന്ന് റഷീദ് ചുള്ളിമാനൂർ പറഞ്ഞു
കേരളത്തിലെ ആദിവാസികളെ കുറിച്ചും തെയ്യങ്ങളെ കുറിച്ചും, ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവരെ കുറിച്ചുമൊക്കെ എഴുതിയിട്ടുള്ള ശാന്ത ടീച്ചറുടെ ഏറ്റവും പുതിയ രചനയാണ് കാശ്മീരിന്റെ ചരിത്രവഴികൾ.

“കശ്മീരിലെ മനുഷ്യരുടെ ജീവിതം കണ്ടറിഞ്ഞപ്പോൾ അവരോട്, അവർ കടന്നുവന്ന വഴികളോട്, അവരുടെ സഹനത്തോട് ഒക്കെ തോന്നിയ ബഹുമാനവും സ്നേഹവുമാണ് ഇങ്ങനെയൊരു ഗ്രന്ഥം രചിക്കാൻ പ്രേരണയായത്” – മറുവക്കായി ശാന്ത തുളസിധരൻ പറഞ്ഞു .
മുൻമന്ത്രി സി ദിവാകരൻ, പ്രഭാത് ജനറൽ മാനേജർ prof ചന്ദ്രബാബു, dr ജോർജ് ഓണക്കൂർ, ശങ്കർ ദേവഗിരി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.


