പശ്ചിമേഷ്യ കൂടുതൽ പുകയുന്നു ; യുഎസിനോട് ഇനി ചർച്ച ഇല്ലെന്ന് ഇറാൻ

യുഎസുമായുള്ള സമാധാന ചർച്ചകൾ അവസാനിപ്പിച്ച് ഇറാൻ. ഇതോടെ പശ്ചിമേഷ്യ വീണ്ടും കൂടുതൽ സംഘർഷഭരിതമാകുന്ന സ്ഥിതിയാണ് നിലവിൽ. ലബനനിലും ഗാസയിലും ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതു വരെ യുഎസുമായി മധ്യസ്ഥ ചർച്ചകൾക്കില്ലെന്നു ഇറാൻ റവല്യൂഷനി ഗാർഡ് കോർ വ്യക്തമാക്കിയെന്നു ഇറാൻ വാർത്താ ഏജൻസിയായ തസ്നിം ന്യൂസ് റിപ്പോർട്ട് ചെയ്തു.
യുഎസുമായുള്ള ചർച്ചയിൽ നിന്നു ഇറാൻ പിന്മാറി. ഹോർമുസ് കടലിടുക്ക് പൂർണമായി തടയും. യമനിലെ ഹൂതി വിമത സഖ്യകക്ഷികൾക്ക് പേർഷൻ ഗൾഫിലെ മറ്റൊരു പ്രധാന ജലപാതയായ ബാബ് എൽ മാൻഡെബ് കടലിടുക്കു വഴി വരുന്ന വാണിജ്യ കപ്പലുകൾക്ക് ആക്രമിക്കാൻ ഇറാൻ ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്- റിപ്പോർട്ടുകൾ പറയുന്നു.
‘ലബനനിൽ ഇസ്രയേൽ ഭരണകൂടത്തിന്റെ ആക്രമണങ്ങൾ തുടരുകയാണ്. വെടിനിർത്തൽ വ്യവസ്ഥകളിൽ ഉൾപ്പെട്ടതാണ് ലബനൻ. ഈ വ്യവസ്ഥകളെല്ലാം ലംഘിക്കപ്പെട്ടിരിക്കുന്നു. അതിനാൽ മധ്യസ്ഥൻ വഴിയുള്ള ചർച്ചകളും സന്ദേശ കൈമാറ്റങ്ങളും നിർത്തിവയ്ക്കുകയാണ്’- ഇറാൻ ഭരണകൂടം വ്യക്തമാക്കിയെന്നു റിപ്പോർട്ടുകൾ പറയുന്നു.



