
മോഡലിങ്ങിൻറെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിൽ പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മരട് പൊലീസ് ആണ് കസ്റ്റഡി അപേക്ഷ നൽകുക. വിദേശത്തുള്ള രണ്ടു പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. ഇതിനിടെ മുഖ്യ പ്രതി സിന്ധുവിന്റെ ഫോണിലൂടെയുള്ള ഭീഷണി സന്ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
തനിക്ക് പൊലീസ് ഉദ്യോഗസ്ഥരും ഗുണ്ടകളും സിനിമാ താരങ്ങളുമൊക്കെയായി ബന്ധമുണ്ടെന്ന് സിന്ധു പറയുന്ന ശബ്ദ സന്ദേശം ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പരാതികൾക്ക് പിന്നാലെ സിന്ധുവിന്റെ ഏജന്റിന് അയച്ച ശബ്ദ സന്ദേശമാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്. സൈബർ സെല്ലിലടക്കം തനിക്ക് പരിചയമുള്ള ആളുകൾ ഉണ്ടെന്ന് പറഞ്ഞ പ്രതി തന്നെ പിടികൂടാനോ കേസെടുക്കാനോ സധ്യതയില്ലെന്നും പറയുന്നുണ്ട്. കൂടാതെ സിനിമാ – സീരിയൽ താരങ്ങളുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഫോണിൽ ഇവർ അവകാശപ്പെടുന്നു. താൻ വിളിച്ചാൽ വിദേശത്തടക്കം വന്ന അവർ പരസ്യം ചെയ്യുമെന്നും സിന്ധു പറയുന്നുണ്ട്.
കേസിൽ പ്രതികളായ അലീന, മഞ്ചിമ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. സിന്ധുവിന്റെ വാട്ട്സ് ആപ്പ് ചാറ്റും നേരത്തെ പുറത്തുവന്നിരുന്നു. പെൺകുട്ടികളുടെ ദൃശ്യങ്ങളടക്കം പങ്കുവച്ച ചാറ്റാണ് പുറത്തായത്. ആവശ്യക്കാർക്കായി പെൺകുട്ടികളെ കാഴ്ചവെക്കുന്നതിന് മുൻപായുള്ള വാട്സ് ആപ്പ് വഴിയുള്ള വിവര കൈമാറ്റമാണിത്. പെൺകുട്ടികളുടെ ചിത്രങ്ങളും വിലയുമാണ് ആവശ്യക്കാർക്ക് നൽകിയത്. ഈ ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെയാണ് പരാതിക്കാരി പൊലീസിന് നൽകിയത്.


