KeralaNews

ആശാ വര്‍ക്കേഴ്സുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം; സമരവുമായി മുന്നോട്ട് പോകുമെന്ന് ആശമാര്‍

സമരത്തിന്റെ അമ്പത്തിമൂന്നാം ദിനം ആശാ വര്‍ക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. ആശാ വര്‍ക്കേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാൻ കമ്മിഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം യൂണിയനുകള്‍ തള്ളി. ചര്‍ച്ചയില്‍ തീരുമാനമായില്ലെന്ന് ആശാവര്‍ക്കേഴ്‌സ് പറഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ച നടത്തുമെന്നും സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്നും ആശാ വര്‍ക്കേഴ്‌സ് വ്യക്തമാക്കി.

സര്‍ക്കാര്‍ കൂടെയുണ്ടെന്നത് എല്ലായ്‌പ്പോഴും പറയുന്നുണ്ട്. അതിനെ എല്ലാവരും വളരെ പോസിറ്റീവ് ആയാണ് എടുക്കുന്നത്. ഗവണ്‍മെന്റിന് ആശ വര്‍ക്കേഴ്‌സിനോട് അനുഭാവമുണ്ടെന്നും ഓണറേറിയം വര്‍ധിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും കഴിഞ്ഞ രണ്ട് ചര്‍ച്ചയിലും ഞങ്ങള്‍ കേട്ടതാണ്. താല്‍പര്യമുണ്ട് എന്ന് പറയുന്നതിനപ്പുറത്തേക്ക് ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. ഓണറേറിയവും വിരമിക്കല്‍ ആനുകൂല്യവും എന്ന രണ്ട് ഭാഗം മാറ്റി വച്ചുകൊണ്ട് ആശ വര്‍ക്കേഴ്‌സുമായി ബന്ധപ്പെട്ട മറ്റ് ധാരാളം പ്രശ്‌നങ്ങളുണ്ടെന്നും ആവിഷയങ്ങളില്‍ നമുക്ക് കമ്മറ്റിയാകാം. ഇത് രണ്ടും അടിയന്തിര പ്രധാന്യത്തോടെ പരിഗണിക്കണമെന്ന് പറഞ്ഞു. അവിടെയും നില്‍ക്കാതെ വന്നപ്പോള്‍ ഒരു 3000 രൂപ ഓണറേറിയും വര്‍ധിപ്പിക്കുകയും ശേഷം ഒരു കമ്മറ്റിയെ വച്ച് എത്ര വര്‍ധിപ്പിക്കണമെന്ന് തീരുമാനിക്കാനും ആവശ്യപ്പെട്ടു. 3000 രൂപ വര്‍ധന ചോദിച്ചിട്ടു പോലും മറുപടിയില്ല. ചര്‍ച്ച യാതൊരു തീരുമാനവുമാകാതെ പിരിഞ്ഞിരിക്കുകയാണ്. കമ്മറ്റിയെ സംബന്ധിച്ച് സമര സമിതിയുമായി ആലോചിച്ച് നാളെ വീണ്ടും അറിയിക്കാമെന്ന് പറഞ്ഞിരിക്കുകയാണ് – ആശമാര്‍ വ്യക്തമാക്കി.

നാളെ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകുമെന്നും എന്നാല്‍ ഓണറേറിയത്തിന്റെ കാര്യത്തിലും വിരമിക്കല്‍ ആനുകൂല്യത്തിന്റെ കാര്യത്തിലും ഒരു കമ്മറ്റിയെ വച്ച് പഠിക്കേണ്ടുന്ന സാഹചര്യം സംസ്ഥാനത്തില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. സമരം ശക്തമായി തുടരുമെന്നും ആശമാര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button