
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമർദ്ദം ഡിറ്റ്‍വാ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക്- വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി ഈ മാസം 30 രാവിലെയോടെ വടക്കൻ തമിഴ്നാട്– പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യത. ഇതിന്റെ സ്വാധീന ഫലമായി ഈ മാസം 29 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല എഫ്എച് മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.4 മുതൽ 0.8 മീറ്റർ വരെയും കന്യാകുമാരി തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 30 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, പുതുച്ചേരി തീരങ്ങളിൽ ഡിസംബർ ഒന്ന് വരെ മത്സ്യബന്ധനം ഒഴിവാക്കേണ്ടതാണ്. തെക്കൻ ആന്ധ്രാപ്രദേശ് തീരത്തും അതിനോട് ചേർന്നുള്ള കടൽ പ്രദേശത്തുമുള്ള മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തീരത്തേക്ക് മടങ്ങണം. കടലിൽ പോകുന്നവർ ഡിസംബർ 1 വരെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോടു ചേർന്നുള്ള ഭാഗവും നവംബർ 30 വരെ തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ്, കേരള തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.



