KeralaNews

ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കാപ്പാക്കേസ് പ്രതി ആര്‍ സുഗതന്‍

വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്ത് കാപ്പാകേസ് പ്രതിയും ബിജെപി കൗണ്‍സിലറുമായ ആര്‍ സുഗതന്‍. ഈശ്വര നാമത്തിലാണ് ജയിലിലെ ലൈബ്രറി ഹാളിലൊരുത്തിയ വേദിയില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്തത്. മേയര്‍ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലര്‍ ആണ് സുഗതന്‍.

ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തതിന് സുഗതന്‍ ഉള്‍പ്പെടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് മറ്റ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷനില്‍ വെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും കാപ്പ ചുമത്തപ്പെട്ട് ജയിലിലായതിനാല്‍ സുഗതന് കൗണ്‍സിലര്‍മാര്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. പിന്നാലെ സുഗതന്‍ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയേയും തുടര്‍ന്ന് ഹൈക്കോടതിയേയും സമീപിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ നിന്നാണ് സുഗതന് അനുകൂലമായ ഉത്തരവ് വന്നത്. കാപ്പാക്കേസ് പ്രതിയായ സുഗതനെ പുറത്തിറക്കാന്‍ ആകില്ലെന്ന് പ്രോസിക്യൂഷന്‍ നിലപാട് സ്വീകരിച്ചതോടെ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.


സുഗതന് മേല്‍ ചുമത്തിയ കാപ്പാ തടവ് കാപ്പാ ഉപദേശക സമിതി ശരിവെച്ചിട്ടുണ്ട്. ഇതോടെ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാന്‍ സുഗതന് വിലക്കുണ്ട്. സത്യപ്രതിജ്ഞ നടത്താന്‍ സാധിച്ചില്ലെങ്കില്‍ സുഗതന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് നഷ്ടമാവുകയും ചെയ്യുമായിരുന്നു. സത്യപ്രതിജ്ഞ ചെയ്താലും ജയിലില്‍ തുടരുന്നതിനാല്‍ കൗണ്‍സില്‍ യോഗങ്ങളില്‍ ഹാജരാകാന്‍ കഴിയാതിരിക്കുന്നത് ഭാവിയില്‍ സുഗതന്റെ അംഗത്വത്തിന് ഭീഷണിയായേക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button