
അങ്കമാലി – എരുമേലി ശബരി റെയില്‍ പദ്ധതിക്ക് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 1900 കോടിയാണ് അനുവദിച്ചത്. തുക പങ്കിടാമെന്ന മന്ത്രിസഭായോഗം തീരുമാനം അംഗീകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവിന്റെ പകര്‍പ്പ് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ക്കും അയച്ചു. കേരളം നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിക്കും. കഴിഞ്ഞ മന്ത്രിസഭായോഗമാണ് പണം നല്കാന് തീരുമാനിച്ചത്.
പദ്ധതിക്കുള്ള ആകെ ചെലവ് 3,800.9 കോടിയാണ്. ഇതില്‍ 1900.4 കോടിയാണ് സംസ്ഥാനം നല്‍കുന്നത്. റെയില്‍പ്പാതയ്ക്കായി ഇനി ഏറ്റെടുക്കേണ്ട 391.6 ഹെക്ടര്‍ ഭൂമിക്കായി 1361 കോടി രൂപ കിഫ്ബി വഴി അനുവദിച്ച് ഉടന്‍ ഉത്തരവിറങ്ങും. ഭൂമിയുടെ നഷ്ടപരിഹാര തുകയടക്കം പദ്ധതി ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാരാണ് നല്കു. 416 ഹെക്ടറാണ് പദ്ധതിക്ക് വേണ്ടത്. 24.4 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഭൂമി ഏറ്റെടുക്കുക. ഇതിന് സ്പെഷ്യല്‍ ഓഫീസറെ റവന്യൂ വകുപ്പ് നിയമിക്കും.
അങ്കമാലി മുതല്‍ എരുമേലി വരെയുള്ള 111 കിലോമീറ്റര്‍ ശബരി റെയില്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 1900 കോടി രൂപ അനുവദിച്ചതോടെ മൂന്ന് പതിറ്റാണ്ടോളം ഭൂമി ഏറ്റെടുപ്പ് വിജ്ഞാപനത്തില്‍ കുടുങ്ങി ദുരിതത്തിലായ ഭൂവുടമകള്‍ക്കാണ് സര്‍ക്കാര്‍ പ്രഖ്യാപനം ഏറെ ആശ്വാസം പകരുന്നത്. ഭൂസൂചിക പദവി ലഭിച്ച വാഴക്കുളം പൈനാപ്പിള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ശബരി റെയില്‍ വലിയ അനുഗ്രഹമാകും. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് റെയില്‍വേ പദ്ധതിക്ക് വേണ്ടി പണം നല്‍കേണ്ടി വരുന്ന സാഹചര്യം ഒരു സംസ്ഥാന സര്‍ക്കാരിലേക്ക് എത്തുന്നത് എന്നതും ശബരി റെയില്‍ പാതയെ ശ്രദ്ധേയമാക്കുന്നു.

