പറഞ്ഞ വാക്ക് രോഹിത് പാലിച്ചോ; ഡിന്നര്‍ ഇതുവരെ കിട്ടിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കി അക്സര്‍
ദുബായ്: ചാമ്പ്യൻസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഹാട്രിക്ക് നേടാനുള്ള അക്സര്‍ പട്ടേലിന്‍റെ അവസരം നഷ്ടമാക്കിയതിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വാഗ്ദാനം ചെയ്ത ഡിന്നര്‍ കിട്ടിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കി ഇന്ത്യൻ താരം അക്സര്‍ പട്ടേല്‍. രോഹിത്തില്‍ നിന്ന് ഇതുവരെ ഡിന്നറൊന്നും കിട്ടിയില്ലെന്നും ഇനി ഒരാഴ്ചത്തെ ഇടവേളയുള്ളതിനാല്‍ രോഹിത്തിനെ ഡിന്നറിന്‍റെ കാര്യം ഓര്‍മിപ്പിക്കണമെന്നും അക്സര്‍ ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യ സെമിയിലെത്തിയതിനാലും അടുത്ത മാസം ഞായറാഴ്ച ആയതിനാലും ഒരാഴ്ചത്തെ ഇടവേളയുണ്ട്. അതുകൊണ്ടുതന്നെ ഈ ഇടവേളയില്‍ രോഹിത്തിനെ ഇക്കാര്യം ഓര്‍മിപ്പിക്കാന്‍ തനിക്ക് അവസരം കിട്ടുമെന്നാണ് കരുതുന്നതെന്നും അക്സര്‍ പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിലാണ് അനായസ ക്യാച്ച് കൈവിട്ട് രോഹിത്, അക്സര്‍ പട്ടേലിന് ഹാട്രിക്ക് നിഷേധിച്ചത്. അക്സറിന്‍റെ ഹാട്രിക്ക് ബോളില്‍ ബംഗ്ലാദേശ് താരം ജേക്കര്‍ അലി നല്‍കിയ അനായാസ ക്യാച്ച് രോഹിത് ശര്‍മ സ്ലിപ്പില്‍ കൈവിടുകയായിരുന്നു. ബംഗ്ലാദേശ് ഇന്നിംഗ്സിലെ ഒമ്പതാം ഓവറിലായിരുന്നു തുടര്‍ച്ചയായ പന്തുകളില്‍ തന്‍സിദ് ഹസനെയും മുഷ്ഫീഖുര്‍ റഹീമിനെയും പുറത്താക്കിയ അക്സര്‍ മൂന്നാം പന്തില്‍ ജേക്കര്‍ അലിയെ സ്ലിപ്പില്‍ രോഹിത്തിന്‍റെ കൈകളിലെത്തിച്ചത്.
എന്നാല്‍ അനായാസ ക്യാച്ചായിട്ടും രോഹിത് അത് നിലത്തിട്ടു. ക്യാച്ച് കൈവിട്ടതിന് പിന്നാലെ അരിശത്തോടെ ഗ്രൗണ്ടില്‍ ആഞ്ഞടിച്ച രോഹിത് അക്സറിനെ നോക്കി കൈ കൂപ്പി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. മത്സരശേഷം ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് അക്സറിനെക്കൂട്ടി നാളെ ഡിന്നറിന് പോകുമെന്ന് രോഹിത് ചിരിച്ചുകൊണ്ട് മറുപടി നല്‍കിയത്.
രോഹിത് ക്യാച്ച് കൈയിലൊതുക്കിയെന്ന് ഉറപ്പിച്ച് അക്സര്‍ ആഘോഷിക്കാന്‍ തുടങ്ങിയെങ്കിലും രോഹിത് കൈവിട്ടതോടെ താന്‍ പിന്നീട് അങ്ങോട്ട് നോക്കിയില്ലെന്ന് അക്സറും പറഞ്ഞിരുന്നു. ചാമ്പ്യൻസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റ് വിജയവുമായി ഇന്ത്യ ജയത്തുടക്കമിട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.4 ഓവറില്‍ 228 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ 46.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.