
മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രമായ ‘സുപ്രഭാതം’. കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസംഗത്തിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് സുപ്രഭാതം രംഗത്തു വന്നിരിക്കുന്നത്. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിലുള്ള ‘സുപ്രഭാതം’ മുഖപ്രസംഗത്തിലാണ് വി ഡീ സതീശനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ലേഖനത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പുകഴ്ത്തുന്നുമുണ്ട്.
പെണ്ണുങ്ങള്, പ്രദര്‍ശിക്കപ്പെടുമ്പോള്‍ മഹാനാശമുണ്ടാകുന്നുവെന്ന് കാന്തപുരം പറഞ്ഞത്, സ്ത്രീ അഴിഞ്ഞാട്ടങ്ങളുണ്ടാക്കുന്ന അധാര്‍മികതകള്‍ ഓര്‍മിപ്പിക്കുന്ന, വിശ്വാസി സമൂഹം അണിനിരന്ന സ്വന്തം കേന്ദ്രത്തില്‍ വച്ചാണ്. അവിടെ അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം കാന്തപുരത്തിനുണ്ട്. ഇതിനെതിരായ വിമര്‍ശനം എന്താണ് ഇസ്ലാമിലെ സ്ത്രീ സങ്കല്‍പ്പമെന്ന് മനസ്സിലാക്കാത്തതിന്റെ തകരാറില്‍ നിന്നുള്ളതാണ്. മുസ്ലിംകള്‍ക്കിടയിലെ തന്നെ ചിലര്‍ ഫീഡ് ചെയ്തു കൊടുത്ത, കുരുടന് ആനയെ തൊട്ട അനുഭവവുമായാണ് വി ഡി സതീശന് മറുപടി ഉണ്ടാക്കിയതെന്നും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് ജമാഅത്തെ ഇസ്ലാമിക്ക് പോലും ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തയാളാണ് സതീശൻ. ഇതുകൂടി വച്ചാണ് ആഭ്യന്തരം ജമാഅത്തിന് കൊടുക്കുമോ എന്ന് സിപിഎമ്മിന്റെ വലിയ തന്ത്രജ്ഞൻ ആശങ്കപ്പെട്ടത്. പൊതു തെരഞ്ഞെടുപ്പിലായാലും ശേഷമുള്ള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിലായാലും സതീശനെ പിന്തുണച്ചതിന്റെ പാപഭാരം മുസ്ലിംകളുടെ മേൽ എതിരാളികളെങ്കിലും വച്ചുകെട്ടുന്നുണ്ട്. ഇതിൽനിന്ന് രക്ഷപ്പെടാനുള്ള ‘കമൽ’ യുദ്ധമാണോ സതീശന്റേത് എന്ന് ചിന്തിക്കുന്നവരും ഉണ്ടായേക്കുമെന്ന് ലേഖനം പറയുന്നു.
ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിർത്ത സതീശൻ തന്നെയാണ് സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് ഇപ്പോൾ വാചാലനാകുന്നത്. ട്രിബ്യൂണലിൽ കേസ് നടക്കുമ്പോൾ തന്നെ മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ല എന്ന് പ്രസ്താവിക്കുന്നത്. പരിശോധിക്കാൻ ഉപസമിതിയെ വച്ചിരിക്കെ തന്നെ ഒപ്പിട്ടുപോയതിനാൽ പി.എം ശ്രീ നടപ്പാക്കാതെ വയ്യ എന്ന് ആണയിടുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെ.സിയുടെ പേര് ഉയർന്നുവന്നില്ലായിരുന്നെങ്കിൽ ചെന്നിത്തലയോ സതീശനോ എന്നാവുമായിരുന്നു ചോദ്യം. സമരസപ്പെടലിന്റെ മഹാഗോപുരമായ ചെന്നിത്തലക്ക് നറുക്ക് വീഴുകയും ചെയ്യുമായിരുന്നു. എഡിറ്റോറിയലിൽ പറയുന്നു.



