NationalNews

അഴിച്ചുപണിയുമായി കോണ്‍ഗ്രസ്; പഞ്ചാബിന്റെ ചുമതലയില്‍ നിന്നും ഭൂപേഷ് ബാഗേല്‍ പുറത്ത്, സച്ചിന്‍ പൈലറ്റിനെ നിയമിച്ചു

സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് നേതൃത്വം. വിവിധ സംസ്ഥാന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ക്കാണ് മാറ്റം. പഞ്ചാബിന്റെ ചുമതലയില്‍ നിന്നും മുതിര്‍ന്ന നേതാവും ഛത്തീസ് ഗഡ് മുന്‍ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിനെ മാറ്റി. പകരം സച്ചിന്‍ പൈലറ്റിന് പഞ്ചാബിന്റെ ചുമതല നല്‍കി. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ചുമതലയിലെ മാറ്റം.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പഞ്ചാബ് കോണ്‍ഗ്രസിലെ ഭിന്നത പരിഹരിച്ച്, വീണ്ടും പാര്‍ട്ടിയെ അധികാരത്തിലേറ്റുക എന്നതാണ് കോണ്‍ഗ്രസ് നേതൃത്വം സച്ചിന്‍ പൈലറ്റിനെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം. പഞ്ചാബിന്റെ ചുമതലയില്‍ നിന്നും മാറ്റിയ ഭൂപേഷ് ബാഗേലിന് പകരം അസമിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

മറ്റൊരു മുതിര്‍ന്ന നേതാവ് രണ്‍ദീപ് സുര്‍ജേവാലയ്ക്കാണ് ഗുജറാത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. കര്‍ണാടകയുടെ അധിക ചുമതല കൂടി സുര്‍ജേവാലയ്ക്ക് നല്‍കിയിട്ടുണ്ട്. ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ആന്ധപ്രദേശ് എന്നിവിടങ്ങളിലെ പാര്‍ട്ടി ചുമതലകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഛത്തീസ് ഗഡിന്റെ ചുമതലയില്‍ നിന്നും ജിതേന്ദ്ര സിങിനെ മാറ്റി. പകരം സുഖ്ദേവ് ഭഗതിന് ചുമതല നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്രയുടെ ചുമതലയില്‍ നിന്നും കേരളത്തിലെ ആഭ്യന്തരമന്ത്രി കൂടിയായ രമേശ് ചെന്നിത്തലയെ മാറ്റി. പകരം സിരിവെല്ല പ്രസാദ് ആണ് മഹാരാഷ്ട്രയുടെ ചുമതലക്കാരന്‍. ആന്ധ്രപ്രദേശിന്റെ ചുമതലയില്‍ നിന്നും മാണിക്കം ടാഗോറിനെയും മാറ്റി. പി വി മോഹനന് ആണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ചുമതല മാറ്റം അറിയിച്ചുകൊണ്ടുള്ള കുറിപ്പ് പുറത്തു വിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button