
ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞമാസത്തിന്റെ പട്ടിണിപ്പാടങ്ങൾ താണ്ടി, സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ പൂവിളികൾ കൂടിയാണ് ഉണർത്തുന്നത്. തുമ്പ, മുക്കൂറ്റി, കണ്ണാന്തളി എന്നിവ പൂത്തു നിറഞ്ഞ തൊടികളും പറമ്പുകളും, പച്ചപ്പാടങ്ങളിൽ പൊൻകതിരുകൾ പാകുന്ന കാഴ്ചകളും കേരളത്തിനാകെ പുതുചിത്രമെഴുതുന്നു.
തോരാമഴയുടേയും വറുതിയുടേയും മാസമായ കർക്കടകം കഴിഞ്ഞെത്തുന്ന ചിങ്ങപ്പുലരി. പഞ്ഞമാസമായ കർക്കടകത്തിലെ കഷ്ടതകൾ മറക്കാൻ തുടങ്ങുന്ന സമയം. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ പൂവിളികൾ കൂടിയാണ് ഉണർത്തുന്നത്. തുമ്പയും മുക്കൂറ്റിയും കണ്ണാന്തളിയും പൂവിടുന്ന തൊടിയും പറമ്പും. സ്വർണവർണമുള്ള പൊൻകതിരുകൾ പച്ചപ്പാടങ്ങളിൽ പുതിയ ചിത്രമെഴുതുന്ന കാലം.
മഴക്കോളുമാറി മാനം തെളിയുന്ന ദിവസങ്ങൾ. മണ്ണിൽ വിത്തെറിഞ്ഞവന്റെ മനസ്സിൽ സന്തോഷത്തിന്റെ പുതുനാമ്പുകൾ വിരിയുന്ന കാലം. വർഷം കർഷകനായി ഒരു ദിനം. കൊയ്ത്തുൽസവത്തിന്റെയും സമൃദ്ധിയുടേയും ദിനങ്ങളാണ് വരാനിരിക്കുന്നത്. എല്ലാ ദുരിതങ്ങളും മറന്ന്, സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പൊൻപുലരിയിലേക്ക് വീണ്ടുമൊരു ചിങ്ങമാസം വന്നെത്തിയിരിക്കുന്നു.



