
സംസ്ഥാന ബിജെപിയിലെ ഫണ്ട് തട്ടിപ്പിൽ വെട്ടിലായി നേതൃത്വം. സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. ഇതോടെ 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗത്തെ കുറിച്ച് അന്വേഷിക്കാനാണ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രത്തിൽ നിന്നും സൗജന്യമായി എത്തിച്ച കൊടിതോരണങ്ങൾ ഉൾപ്പെടെ മറിച്ചു വിറ്റു എന്നതാണ് ആരോപണം.
അതിനിടെ, കൊടിതോരണങ്ങൾ വഴിവിട്ട് തയ്യാറാക്കിയതിന് ബിജെപി നേതാവിന് കമ്മീഷൻ കൊടുത്തതായി കമ്പനി പ്രതിനിധി പറയുന്ന പുതിയ ശബ്ദരേഖ പുറത്തുവന്നു. വിവിധ ജില്ലകളിൽ വ്യാപകമായി ഫണ്ട് വെട്ടിച്ചിട്ടും പാർട്ടി നേതൃത്വം എല്ലാം മൂടിവെക്കുന്നുവെന്നാണ് എതിർചേരിയുടെ ആക്ഷേപം. എന്നാൽ സംസ്ഥാന അധ്യക്ഷൻ വിദേശത്ത് നിന്നെത്തിയ ശേഷം ഫണ്ട് തട്ടിച്ചവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് നേതൃത്വത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
ബിജെപി ദേശീയനേതൃത്വത്തെ വെട്ടിലാക്കുന്നത് അയോധ്യ ഫണ്ട് തട്ടിപ്പാണെങ്കിൽ കേരള ബിജെപിക്ക് മുന്നിലെ പ്രതിസന്ധി തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയാണ്. കേന്ദ്രം ഫ്രീയായി നൽകിയ കൊടി, തോരണങ്ങൾ വൻ തുകക്ക് താഴേ തട്ടിലേക്ക് മറിച്ചുവിറ്റു. ഇഷ്ടമുള്ള സ്വകാര്യകമ്പനികളിൽ നിന്ന് തുക കൂട്ടി കൊടിയടിച്ച് തയ്യാറാക്കി കമ്മീഷൻ കൈപ്പറ്റി. തലസ്ഥാനത്തെ വൻകിട ഹോട്ടലിൽ കൂട്ടത്തോടെ മുറി ബുക് ചെയ്ത് ഫണ്ട് തട്ടി എന്നടക്കം ഇതുവരെ പുറത്തുവന്നുകൊണ്ടിരുക്കുന്നത് വലിയ തിരിമറികളാണ്. ഇതിനിടെയാണ് കൊടിയടിച്ചതിൽ കമ്മീഷൻ നൽകിയ ഒരു കമ്പനി പ്രതിനിധിയുടെ ഓഡിയോ പുറത്തുവരുന്നത്.



