
കള്ളാടി മണ്ണിടിച്ചൽ ഉണ്ടായ പ്രദേശത്തെ മണ്ണ് ഇന്ന് വൈകീട്ടോടെ പൂർണമായും നീക്കം ചെയ്യുമെന്ന് റവന്യു മന്ത്രി എ.പി അനിൽകുമാർ മാധ്യമങ്ങളോട്. ദുരന്തം അന്വേഷിക്കുന്നതിലും മരിച്ചവർക്കുള്ള ധനസഹായത്തിലും അടക്കം ഉടൻ തീരുമാനമുണ്ടാകും. കാണാതായവരെ ഇന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ടി.സിദ്ദീഖും പറഞ്ഞു.മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ ഉച്ചയോടെ നാട്ടിലെക്ക് കൊണ്ടുപോകുമെന്നും ടി.സീദ്ദീഖ് മീഡിയവണിനോട് പറഞ്ഞു.
എ.പി അനിൽകുമാറിന്റെ പ്രതികരണം- ‘ നാല് മേഖലയായി തിരിച്ചാണ് തിരച്ചിൽ നടത്തുക. മഴ ശക്തമല്ലെങ്കിൽ വൈകീട്ടോടെ തന്നെ പൂർവസ്ഥിതിയിലാക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉപകരണങ്ങൾ എത്തിച്ചിട്ടുണ്ട്. പൊലീസ് ഉൾപ്പടെ പുതിയ ടീമിനെയാണ് ഇന്ന് തെരച്ചിലിന് നിയോഗിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ഉച്ചയോടെ എത്തി, ദുരന്ത മേഖല സന്ദർശിക്കുകയും ജില്ല ഓഫീസർമാരുമായി കൂടിക്കാഴ്ച നടത്തും’.
ടി.സിദ്ദീഖിന്റെ പ്രതികരണം- നാല് മണിയോടെ ഗതാഗതം പൂർണയോഗ്യമാക്കി. റോഡിലെ മൺ തിട്ടയിയായിരുന്നു വലിയ പ്രതിസന്ധി ഉണ്ടായിരുന്നത്. പുലർച്ചെ നാല് മണിയോടെ റോഡ് ഗതാഗത യോഗ്യമായി. മൃതദേഹങ്ങൾ എംബാം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചിട്ടുണ്ട്. ഉച്ചക്ക് ഒരു മണിയോടെ ആംബുലൻസിൽ കൊച്ചിയിൽ എത്തിച്ച് അവിടെ നിന്ന് വ്യോമമാർഗം അതത് സ്ഥലങ്ങളിലേക്ക് എത്തിക്കും. കിട്ടാനുള്ള അഞ്ചു പേർക്കായുള്ള അന്വേഷണം നടത്തുകയാണ്. എൻഡിആർഎഫ് ആണ് തെരച്ചിലിനുള്ള സ്‌കെച്ചിംഗ് നടത്തിയിട്ടുള്ളത്. അവർക്കുള്ള ഉപകരണങ്ങൾ എത്തിച്ച് നൽകിയിട്ടുണ്ട്. കെഡാവർ നായകളെ എത്തിച്ചുള്ള പരിശോധനയാണ് ഇന്ന് നടത്തുക. ജീവനുള്ളവരെ കണ്ടെത്താനുള്ള പരിശോധനയും ഇന്ന് നടക്കുമെന്നും മന്ത്രി ടി.സിദ്ദീഖ് പറഞ്ഞു.


