KeralaNews

അദാനി ഗ്രൂപ്പ് എംഎസ്‌സി കമ്പനിയുമായി ധാരണയുണ്ടാക്കിയത് സർക്കാരിനോട് ചോദിക്കാതെയെന്ന് വിശ്വസിക്കുന്നില്ല: രാജീവ് ചന്ദ്രശേഖർ

അദാനി ഗ്രൂപ്പ് സർക്കാരിനോട് ചോദിക്കാതെയാണ് എംഎസ്‌സി കമ്പനിയുമായി ധാരണയുണ്ടാക്കിയതെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ‘ഞാനും ഇവിടെ ബിസിനസ് ചെയ്തിട്ടുള്ള ആളാണ്. സർക്കാരിനെ അറിയിക്കാതെ ഇത്തരമൊരു കാര്യം ചെയ്യാൻ ധൈര്യമുള്ള ഒരു കോർപ്പറേറ്റും ഇന്ത്യയിലില്ല. ഒന്നുകിൽ സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്, അല്ലെങ്കിൽ അവർ അത്രമാത്രം അപ്രാപ്തരാണ്’ – എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തുറമുഖത്തിന്റെ നടത്തിപ്പ് ഒരു സ്വകാര്യ വ്യക്തിക്കോ ഗ്രൂപ്പിനോ ആണെങ്കിലും അവിടുത്തെ കസ്റ്റംസ് പരിശോധനയും സുരക്ഷാ ചുമതലകളും ഉൾപ്പെടെയുള്ള നിർണ്ണായക കാര്യങ്ങൾ പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ പദ്ധതിയെച്ചൊല്ലിയുള്ള സുരക്ഷാ ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒപ്പിട്ട കരാറിലെ നടപടികളിൽ പൂർണ്ണമായ സുതാര്യത വേണമെന്നും സർക്കാർ ഇതിന്മേൽ ധവളപത്രം പുറപ്പെടുവിക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായ വിഴിഞ്ഞം യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ വലിയ പിന്തുണയാണ് നൽകിയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സ്വകാര്യ നിക്ഷേപങ്ങൾ കേരളത്തിന്റെ ഭാവിക്ക് അനിവാര്യമാണെന്നും അതിനെ ബിജെപി പൂർണ്ണമായി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതൊരു കേവല സ്വകാര്യ പദ്ധതി മാത്രമല്ലെന്നും പ്രൈവറ്റ് പ്രോജക്റ്റും പി.പി.പി പ്രോജക്ടും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ 6,000 കോടിയോളം രൂപ ഇവിടെ ചെലവഴിച്ചിട്ടുണ്ട്. അതിനാൽ ഇതിലെ നടപടികളിൽ പൂർണ്ണ സുതാര്യത വേണമെന്ന ശക്തമായ അഭിപ്രായം ബിജെപിക്കുണ്ട്. പദ്ധതിയിലൂടെ ജനങ്ങൾക്ക് എന്ത് ഗുണം ലഭിക്കുമെന്നും, എത്ര തൊഴിലവസരങ്ങൾ നൽകുമെന്നും സർക്കാർ വ്യക്തമാക്കണം. എത്ര വർഷത്തിനുള്ളിൽ സംസ്ഥാനത്തിന് എത്ര രൂപ വരുമാനമായി ലഭിക്കുമെന്നത് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇപ്പോൾ ഒപ്പിട്ട കരാറും സിപിഎം ഭരണകാലത്തെ കരാറും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും നിലവിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അത് തിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുതാര്യതയെക്കുറിച്ച് കോൺഗ്രസ് മുഖ്യമന്ത്രി പറഞ്ഞത് കണ്ടപ്പോൾ അതിശയം തോന്നിയെന്ന് രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button